വനാതിര്‍ത്തിയിലെ കാട്ടാന സാന്നിധ്യം; അറന്നാടംപാടം നിവാസികൾ ദുരിതത്തിൽ
text_fieldsഅറന്നാടംപാടം പറമ്പന്‍ ഷിഹാബിന്റെ വീടിന് മുന്നില്‍ നില്ക്കുന്ന കാട്ടുകൊമ്പന്
എടക്കര: രാവും പകലും വനാതിര്‍ത്തിയിലെ കാട്ടാനകളുടെ സാന്നിധ്യം അറന്നാടംപാടം നിവാസികളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് റേഞ്ച് പരിധിയിലെ കരിയംമുരിയം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള അറന്നാടംപാടം തീക്കടിയിലാണ് മൂന്ന് കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു കൊമ്പന്, ഒരു ചുള്ളിക്കൊമ്പന്, ഒരു മോഴ എന്നിങ്ങനെ മൂന്ന് ആനകളാണ് ഭീഷണിയായിരിക്കുന്നത്. മൂന്ന് ആഴ്ചയിലധികമായി ഇവ അറന്നാടംപാടം ജനവാസ കേന്ദ്രത്തിന് സമീപം താവളമുറപ്പിച്ചിരിക്കുകയാണ്. ജലലഭ്യതയുള്ള ചതുപ്പാണിവിടം. ഇക്കാരണത്താല്‍ ആനകള്‍ ഇവിടെ നിന്നും മാറുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലിയുണ്ടെങ്കിലും ചില ദിവസങ്ങളില്‍ വേലി ചാര്‍ജ് ചെയ്യാന്‍ ജീവനക്കാര്‍ മറന്നുപോകും. ഇങ്ങനെയുള്ള ദിവസങ്ങളില്‍ വേലി തകര്‍ത്ത് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വിളനാശം വരുത്തുന്നതും പതിവാണ്. വീടുകളുടെ 20 മീറ്റര്‍ അടുത്തുവരെ പകല്‍ സമയങ്ങളില്‍ ആനകളെത്താറുണ്ട്. തിങ്കളാഴ്ച വൈകീട്ടും ഒരു ആന ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വനം ജീവനക്കാര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. എടക്കര ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ശക്തികുറഞ്ഞ ഒരു ലൈറ്റ് മാത്രമാണ് ഇവിടെ രാത്രിയില്‍ വെളിച്ചം പകരുന്നത്. വനം അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ശക്തിയേറിയ ഒരു ലൈറ്റ് ഈ ഭാഗത്ത് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.