വീടുകളിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി
text_fieldsപിടിയിലായ പ്രതികളുമായി കുറ്റിപ്പുറം എക്സൈസ് സംഘം
വളാഞ്ചേരി: വിൽപനക്കായി വീടുകളിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ രണ്ട് പേരെ കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്തൂർ വളപ്പിൽ രാജേഷ്, വൈരങ്കോട് ദേശത്ത് തൊട്ടിയിൽ വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഓപറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആതവനാട് മാട്ടുമ്മൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് വിദേശമദ്യവും ബിയറും പിടികൂടിയത്.
എഴുപതോളം മദ്യക്കുപ്പികളാണ് കണ്ടത്തിയത്. രണ്ടുപേരും മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് എക്സൈസ് ഓഫിസർ പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ്, പ്രിവൻറീവ് ഓഫിസർ പ്രമോദ്, രജിത, കമ്മുകുട്ടി, സാഗീഷ്, ഗണേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.
മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 32.25 ലിറ്റർ മദ്യവും ഒരു സ്കൂട്ടറും രണ്ടു പ്രതികളെയും പിടികൂടി. ഓപറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസ്, അസി. ഇൻസ്പെക്ടർ ഡി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. രണ്ടു കേസുകളിലായി പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ തോട്ടക്കര അനർഘ വീട്ടിൽ ഷാജി, തോട്ടക്കര കരേക്കാട് വീട്ടിൽ ബിനു എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫിസർ മാരായ സുരേഷ് ബാബു. സി, സുനിൽ കുമാർ, അബ്ദുൽ ജലീൽ, അബ്ദുൽ ബാസിത്, പുഷ്പരാജ് വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ലിൻസി വർഗീസ്, രേവതി എന്നിവരും ഉണ്ടായിരുന്നു.
പെരിന്തൽമണ്ണയിൽ മദ്യവുമായി പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം


