വിജയത്തിന്റെ നൂറുചിരിയുമായി ഇന്ദിരഗാന്ധി ആശ്രമ വിദ്യാലയം
text_fieldsനിലമ്പൂർ: തുടർച്ചയായി ഒരു പതിറ്റാണ്ടിന്റെ വിജയതിളക്കവുമായി നിലമ്പൂരിലെ ആശ്രമവിദ്യാലയം. കാടും മലയുമിറങ്ങി അക്ഷരമുറ്റത്തെത്തി അറിവിൻ വെളിച്ചം നുകർന്ന് ഇത്തവണയും നൂറിന്റെ പത്തരമാറ്റ് തിളക്കമാണ് വെളിയംതോട് ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ ആശ്രമവിദ്യാലയം നേടിയത്. 25 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പടെ 54 കുട്ടികളാണ് പത്താംതരം പരീക്ഷ എഴുതിയത്. എല്ലാവരും മികച്ച മാർക്കോടെ വിജയിച്ച് നൂറ് ശതമാനം വിജയം നേടി.
മാഞ്ചീരി, പുഞ്ചക്കൊല്ലി, അളക്കൽ, മുണ്ടക്കടവ്, അപ്പൻക്കാപ്പ്, ചെമ്പ്ര തുടങ്ങി വനാന്തർഭാഗത്തെ നഗറുകളിൽ നിന്നും മലയിറങ്ങിയെത്തിയ കാടിന്റെ മക്കളാണിവർ. ചോലനായ്ക്ക, കാട്ടുനായ്ക്ക ഗോത്രവിഭാഗത്തിലെ കുട്ടികൾ. അധ്യാപകരുടെ മികച്ച പിന്തുണയാണ് കുട്ടികളുടെ സ്വർണത്തിളക്കത്തിന് മാറ്റുകൂടിയെത്. ഉൾകാട്ടിലെ നഗറുകളിൽ മെന്റർമാരെ നിയമിച്ചും പഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചും അധ്യാപകരുടെ നേരിട്ടുള്ള ശിക്ഷണം തങ്കത്തിളക്കത്തിന് മാറ്റുകൂടി.
1993ലാണ് സ്കൂൾ സ്ഥാപിച്ചത്. എട്ട്, ഒമ്പത്, 10 ക്ലാസ്സുകളിലായി മൂന്ന് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014ൽ ആണ് ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്. മൂന്നു ഭാഗങ്ങളിലുമായി 500 ഓളം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കേരള സർക്കാരിന്റെ പട്ടികവർഗവികസനവകുപ്പിന് കീഴിലാണ് പ്രവർത്തനം. കലക്ടറാണ് ചെയർമാൻ.