മഴക്കാല രോഗഭീതി: പാതിവഴിയിലായി കാളികാവ് സി.എച്ച്.സിയിലെ മോഡൽ ലാബ്
text_fieldsകാളികാവ് സി.എച്ച്.സിയിലെ നിർമാണം പൂർത്തിയായ ഹബ് ലാബ് കെട്ടിടം
കാളികാവ്: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ ലാബ് കെട്ടിടം നോക്കുകുത്തിയായി. കാളികാവ് സി.എച്ച്.സിയിലെ ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബാണ് പ്രവർത്തിക്കാതെ കിടക്കുന്നത്. സാംക്രമിക രോഗങ്ങൾ, സാംക്രമികേതര രോഗങ്ങൾ എന്നിവയുടെ നിർണയത്തിനായി സ്ഥാപിക്കാനുദ്ദേശിച്ച അത്യാധുനിക ലബോറട്ടറി പരിശോധന സംവിധാനമാണ് ഇതോടെ പാതിവഴിയിലായത്.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന നിലവിലുള്ള ലാബിന് പകരമായാണ് ലക്ഷങ്ങൾ മുടക്കി പുതിയ കെട്ടിടം നിർമിച്ചത്. വൈദ്യുതീകരണം ഏറ്റെടുത്ത കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചതാണ് കെട്ടിടം ഉപയോഗിക്കാൻ കഴിയാത്തത്. ഇതുസംബന്ധിച്ച് ഡി.എം.ഒ, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ എന്നിവർക്ക് ബന്ധപ്പെട്ടവർക്ക് മെഡിക്കൽ ഓഫിസർ പരാതി നൽകിയിട്ടുണ്ട്.
ആറുമാസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വൈദ്യുതി ലഭ്യമാക്കുന്നതിന് ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ആരോഗ്യ ബ്ലോക്ക് ആസ്ഥാനമായ കാളികാവിൽ ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളെത്തുന്നു.
മറ്റിടങ്ങളിൽ ലഭിക്കാത്ത പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ഹബ് ലാബായി കാളികാവ് സി.എച്ച്.സിയിലെ ലാബിനെ ഉയർത്തിയത്. ലാബിനു വേണ്ടിയുള്ള യന്ത്ര സാമഗ്രികളും സി.എച്ച് സിയിലെത്തിയിട്ട് ഒരു വർഷത്തോളമായി.
വൈദ്യുതീകരണം വൈകുന്നതിനെതിരെയും ലാബ് തുറക്കാൻ താമസം നേരിടുന്നതിരെയും എച്ച്എം.സിയൊ മറ്റു ബന്ധപ്പെട്ടവരൊ ഇടപെടുന്നില്ലെന്നും അക്ഷേപമുണ്ട്. കോടികൾ മുടക്കിയ കെട്ടിടങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ ധാരാളമുണ്ടെങ്കിലും മെച്ചപ്പെട്ട സൗകര്യം ജനങ്ങൾക്ക് ലഭിക്കുന്നില്ല.