കരിങ്കൽ ക്ഷാമം, വിലവർധന: മറുവഴി പരീക്ഷിച്ച് നിർമാണ മേഖല
text_fieldsകരിങ്കൽ ഉപയോഗിക്കാതെയുള്ള തറ നിർമാണങ്ങളിലൊന്ന്
കരുവാരകുണ്ട്: ക്ഷാമവും വില വർധനയും കനത്തതോടെ കരിങ്കല്ലിനെ കൈയൊഴിയാനൊരുങ്ങി നിർമാണ മേഖല. ഇതിന്റെ ഭാഗമായി വീടുകളുടെയും മറ്റും അടിത്തറയും തറയും കോൺക്രീറ്റ് ചെയ്യുന്ന പുതിയ രീതി പരീക്ഷിക്കുകയാണ് പലരും.
കരിങ്കൽ ഖനനത്തിന് താൽക്കാലിക നിയന്ത്രണം വന്നതോടെയാണ് ക്ഷാമം തുടങ്ങിയത്. നിയന്ത്രണം നീക്കിയതോടെ വിലയും കുതിച്ചുയർന്നു.
എടത്തനാട്ടുകരയിലെ ക്വാറിയിൽ നിന്ന് പുറം പ്രദേശങ്ങളിലേക്ക് കരിങ്കല്ല് നൽകാൻ പാടില്ലെന്ന തീരുമാനവും വിനയായി. കരുവാരകുണ്ട്, തുവ്വൂർ മേഖലയിലേക്ക് ഇപ്പോൾ മഞ്ചേരിയിൽ നിന്നാണ് കല്ല് വരുന്നത്. ലോഡ് ഒന്നിന് 7000 മുതൽ 7500 വരെയാണ് വില. ഇതോടെയാണ് കരിങ്കല്ലിന് പകരം മറുവഴി പരീക്ഷിക്കേണ്ടി വരുന്നത്. മണ്ണ് ഉറപ്പില്ലാത്ത സ്ഥലത്താണ് നിർമാണമെങ്കിൽ ആദ്യം പില്ലറുകൾ പണിയും. അതിന് മീതെ കരിങ്കൽ കെട്ടിന് പകരം രണ്ടടിയോ കൂടുതലോ ഉയരത്തിൽ കോൺക്രീറ്റ് ബെൽറ്റ് നിർമിക്കും. തുടർന്ന് ചെങ്കൽപടവും വരും. ഈ രീതി കൂടുതൽ സുരക്ഷിതമാണെന്നാണ് കരാറുകാർ പറയുന്നത്.
കരിങ്കൽ ക്ഷാമത്തെയും വില വർധനവിനെയും മറികടക്കാനും ഈ രീതിക്ക് കഴിയും.