പകർച്ചപ്പനിയുടെ പിടിയിൽ കരുവാരകുണ്ട്; പനിയും മഞ്ഞപ്പിത്തവും പടരുന്നു
text_fieldsകരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. ആഴ്ചകൾക്ക് മുമ്പുതന്നെ പ്രദേശം പകർച്ചപ്പനിയുടെ പിടിയിലായിരുന്നു. കേരള എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ നൂറുകണക്കിന് പേർക്കാണ് പനി ബാധയുണ്ടായത്. ഇവരിൽ പലർക്കും മഞ്ഞപ്പിത്ത ബാധയുമുണ്ടായി.
കരുവാരകുണ്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർഥികളിലാണ് പകർച്ചപ്പനിയും മഞ്ഞപ്പിത്ത ബാധയും ആദ്യം ഉണ്ടായത്. ഇത് ഇവരുടെ കുടുംബാംഗങ്ങളിലും പകരുകയായിരുന്നു. കേരള എസ്റ്റേറ്റ് മഞ്ഞൾപാറ, പാന്ത്ര മേഖലകളിൽ മിക്ക വീടുകളിലും പനിബാധിതരുണ്ടായി. ഇവരിൽ പലരും ഇപ്പോഴും രോഗമുക്തരായിട്ടില്ല.
ഒരു കുടുംബത്തിൽ തന്നെ 15 പേർക്ക് പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും ഉണ്ടായതായി കുടുംബ നാഥൻ പറഞ്ഞു. സ്കൂൾ അവധിക്കാലത്ത് കുട്ടികൾ വിരുന്നു പോയത് പനി കൂടുതൽ ഇടങ്ങളിലേക്ക് പടരാനും നിമിത്തമായി. പുതുതായി വന്ന സഹകരണ ആശുപത്രിയിലും കരുവാരകുണ്ടിലെ സ്വകാര്യ ക്ലിനിക്കുകളിലും നിരവധി പനി ബാധിതരാണ് ദിവസവുമെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.