ഐ.എസ്.ഒ നിലവാരത്തിൽ ജില്ലയിലെ 59 സി.ഡി.എസുകള്‍
text_fieldsകോട്ടക്കലില്‍ നടന്ന ചടങ്ങിൽ ഐ.എസ്.ഒ അംഗീകാരം നേടിയ സി.ഡി.എസുകൾക്കുള്ള പുരസ്കാരം കായിക മന്ത്രി വി. അബ്ദുറഹിമാന് വിതരണം ചെയ്യുന്നു
കോട്ടക്കൽ: പ്രവര്‍ത്തന മികവിലും ഗുണനിലവാരത്തിലും ഏറെ മുന്നിട്ടു നില്ക്കുന്ന ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം.
57 ഗ്രാമ സി.ഡി.എസുകളും രണ്ട് നഗര സി.ഡി.എസുകളും ഉള്‍പ്പെടെ 59 സി.ഡി.എസുകളാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നത്. കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫിസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേനയുള്ള സേവനങ്ങളുടെ മികവ്, ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫിസ് മികവ് എന്നിവ കണക്കിലെടുത്താണ് അംഗീകാരം. കോട്ടക്കലില്‍ നടന്ന ചടങ്ങിൽ അംഗീകാര പ്രഖ്യാപനം കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. അംഗീകാരത്തിന് അര്‍ഹരായ സി.ഡി.എസുകള്‍ക്ക് മന്ത്രി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങള്‍ക്കായുള്ള കാമ്പയിന് പോസ്റ്റര്‍ പ്രകാശനം നഗരസഭ ചെയര്പേഴ്സൻ ഡോ. ഹനീഷ നിര്‍വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ വി.എസ്. റിജേഷ് പദ്ധതി കാമ്പയിന് വിശദീകരിച്ചു. ‘കുടുംബശ്രീ സി.ഡി.എസ് ഓഫിസ് സംവിധാനം’ എന്ന വിഷയത്തില്‍ കില തൃശൂര്‍ സീനിയര്‍ പ്രോഗ്രാം മാനേജര്‍ എം. താജുദ്ദീന് സംവദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ കലാം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.വി. പ്രസാദ് നന്ദിയും പറഞ്ഞു.


