കോട്ടക്കലിൽ വീണ്ടും വാതിൽ തകർത്ത് മോഷണം
text_fieldsഎടരിക്കോട് പന്തക്കൻ മമ്മദുവിന്റെ ഭാര്യ വീടിന്റെ മുൻവാതിൽ മോഷ്ടാവ് തകർത്ത നിലയിൽ
കോട്ടക്കൽ: അഞ്ചു ദിവസത്തിനിടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. എടരിക്കോട് പന്തക്കൻ കുണ്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ രണ്ടു പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടാവ് കവർന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ പന്തക്കൻ മമ്മദുവിന്റെ ഭാര്യ വീട്ടിലാണ് സംഭവം.
മുൻവാതിലിന്റെ പാളി ആയുധം ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മുകളിലെ കിടപ്പുമുറിയിൽ കുട്ടികൾക്കും ബന്ധുകൾക്കു മൊപ്പമാണ് ഇവർ ഉറങ്ങിയിരുന്നത്. അനക്കം കേട്ടുണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഒരു കാലിലെ പാദസരമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ കയ്യുറ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ മാസം മമ്മദുവിന്റെ കുടുംബക്കാരുടെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. പെരുന്നാൾ ദിവസം ഇന്ത്യനൂരിലെ ഷാഹിദിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ എട്ടു പവൻ സ്വർണാഭരണങ്ങളും റാഡോ വാച്ചും കുട്ടികൾ സൂക്ഷിച്ചിരുന്ന സമ്പാദ്യക്കുടുക്കയും നഷ്ടപ്പെട്ടിരുന്നു.
വീടിന് പിറകിലെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണഒളാണ് നഷ്ട്ടപ്പെട്ടത്. റാഡോ വാച്ചും കുട്ടികൾ സൂക്ഷിച്ചിരുന്ന പണക്കുടുക്കയും നഷ്ടപ്പെട്ടതായി വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.ഇരു കേസുകളിലും ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.