കോട്ടക്കൽ ഗവ. രാജാസ് സ്കൂൾ ഭൂമി സ്വകാര്യ വ്യക്തിക്ക്
text_fieldsകോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ ഞാറമരങ്ങൾ
കോട്ടക്കൽ: പതിനായിരങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുള്ള ഒരേക്കറോളം ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകാൻ കോടതി വിധി. രണ്ടു വർഷം മുമ്പ് വന്ന വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചില്ലെന്ന് ആക്ഷേപം.
വിധിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്കു മുമ്പേ സർവേയർ സ്കൂളിലെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പി.ടി.എ അടക്കമുള്ളവർ മനസ്സിലാക്കുന്നത്.
12.75 ഏക്കറിലധികം ഭൂമിയിലുള്ള സ്കൂളിന്റെ സുരക്ഷ പരിഗണിച്ച് 2006ൽ ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചുറ്റുമതിൽ കെട്ടാൻ തീരുമാനിച്ചിരുന്നു. ദേശീയപാതയോട് ചേർന്ന പടിഞ്ഞാറ് വശത്ത് മതിൽ നിർമിക്കുന്നതിനിടെയാണ് അവകാശവാദവുമായി സ്വകാര്യ വ്യക്തി എത്തുന്നത്.
സർവേ പൂർത്തിയായതിന്റെ രേഖകൾ
മതിൽ കെട്ടിയാൽ തന്റെ ഭൂമി നഷ്ടപ്പെടുമെന്ന ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റീസർവേ നടത്തുകയും ഭൂമി സ്കൂളിന്റേതാണെന്ന് അന്ന് ബോധ്യപ്പെടുത്തുകയും ചെയ്തെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. റീസർവേ പ്രകാരം അധ്യാപക ഭവനും മൈതാനത്തിനും ഇടയിലുള്ള ഞാറമരങ്ങൾ തിങ്ങിവളരുന്ന ഭാഗത്തെ 15 സെന്റോളം ഭൂമി മാത്രമാണ് പരാതിക്കാരന്റെ അധീനതയിലുള്ളതെന്നും കണ്ടെത്തിയിരുന്നു.
തുടർന്നാണ് പരാതിക്കാരൻ തിരൂർ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇതോടെ ഈ ഭാഗത്തെ മുഴുവൻ പ്രവൃത്തികളും നിർത്തിവെക്കേണ്ടിവന്നു. 2006ൽ നൽകിയ പരാതിയിൽ 2023 ഫെബ്രുവരി 28നാണ് സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വിധി വന്നത്.
2024ൽ സർവശിക്ഷ കേരളയുടെ (എസ്.എസ്.കെ) ഫണ്ടായ 4.8 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ കെട്ടാൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേസ് വിവരങ്ങൾ അന്വേഷിക്കാൻ പി.ടി.എ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനപ്രകാരം രണ്ടംഗ സമിതി കോടതിയെ സമീപിച്ചതോടെയാണ് വിധി പുറപ്പെടുവിച്ച കാര്യം അറിയുന്നത്.
എന്നാൽ, പരാതിക്കാരന് അനുകൂലമായി വന്ന വിധിയുടെ പകർപ്പ് ഒന്നും രണ്ടും കക്ഷികളായ ജില്ല കലക്ടർക്കും പ്രിൻസിപ്പലിനും രേഖാമൂലം ലഭിച്ചിരുന്നില്ല. തുടർന്ന് വിധിയുടെ പകർപ്പ് അധികൃതർ ശേഖരിക്കുകയായിരുന്നു. ശേഷം പ്രിൻസിപ്പൽ ജില്ല കലക്ടർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരെ നേരിൽ കണ്ട് വിവരമറിയിച്ചു.
ഒരു കാരണവശാലും സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും വീണ്ടും റീസർവേ നടത്തണമെന്നുമുള്ള ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞ ജൂണിൽ സർവേയർക്ക് അപേക്ഷ നൽകി.
കോടതിയിൽ ഭൂമി സംബന്ധിച്ച് ഇൻജങ്ഷൻ ഓർഡർ ഉള്ളതിനാൽ പ്രയാസമാണെന്ന നിലപാടാണ് മറുപടിയായി ലഭിച്ചത്. എന്നാൽ, കോടതി വിധിപ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾക്ക് സർവേയർ എത്തിയെന്നതാണ് സ്കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്.
വിധിയുടെ പകർപ്പ് ലഭിച്ച് ഒരു വർഷമായിട്ടും നഗരസഭ, വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കൂടി കക്ഷിചേർത്ത് ഹൈകോടതിയിൽ അപ്പീൽ നൽകിയില്ലെന്നതും തിരിച്ചടിയാണ്.