ഓണക്കനിയും നിറപ്പൊലിമയും; ഓണം ‘ബംബറാക്കാൻ’ 1020 ഏക്കറിൽ കൃഷിയുമായി കുടുംബശ്രീ
text_fieldsമലപ്പുറം: ഇത്തവണ ഓണം ഉഷാറാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കുടുംബശ്രീ. കുടുംബശ്രീയുടെ നേതൃത്വത്തിൽ 1020 ഏക്കർ സ്ഥലത്താണ് ഇത്തവണ ഓണം മുന്നിൽകണ്ട് കൃഷിയിറക്കുന്നത്. ഓണസദ്യക്ക് ആവശ്യമായ വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന ‘ഓണക്കനി’ പദ്ധതിയും പൂക്കളം ഒരുക്കാനാവശ്യമായ നാടൻ പൂക്കൾ ഉൽപാദിപ്പിക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുമാണ് നടപ്പാക്കുന്നത്. 5488 കുടുംബശ്രീ കർഷകരുടെ നേതൃത്വത്തിലാണ് കൃഷികൾ നടക്കുക.
830.45 ഏക്കർ സ്ഥലത്താണ് 4024 കുടുംബശ്രീ കർഷകർ ചേർന്ന് ഇപ്രാവശ്യം ഓണക്കനി പച്ചക്കറി കൃഷി ആരംഭിച്ചത്. 1006 സംഘകൃഷി ഗ്രൂപ്പുകൾ വഴി പയർ, പാവൽ, വെണ്ട, പടവലം, ചീര, നേന്ത്രക്കായ, ചേന, വഴുതന, മുളക് എന്നിവയെല്ലാമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് മുന്നോടിയായി 253 സംഘകൃഷി ഗ്രൂപ്പുകൾ ചേർന്ന് 354.25 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയൊരുക്കിയിരുന്നു.
പച്ചക്കറിക്ക് പുറമെ കുടുംബശ്രീ മൂല്യവർധിത ഉൽപന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സദ്യയൊരുക്കാനാവശ്യമായ ഓണക്കിറ്റും ഇപ്രാവശ്യം ഒരുക്കുന്നുണ്ട്. നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിറപ്പൊലിമ പദ്ധതിയിലൂടെ 189.85 ഏക്കർ സ്ഥലത്താണ് പൂകൃഷി ചെയ്യുന്നത്.
366 സംഘകൃഷി ഗ്രൂപ്പുകൾ വഴി 1464 കുടുംബശ്രീ കർഷകരാണ് പൂകൃഷി ആരംഭിച്ചത്. ജമന്തി, മല്ലിക, വാടാമല്ലി തുടങ്ങിയ പൂക്കളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് മുന്നോടിയായി എല്ലാ സി.ഡി.എസുകളിലും ഓണം ഫെയറും കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റും നടത്തും. കഴിഞ്ഞ ഓണത്തിന് നടപ്പാക്കിയ പദ്ധതിവൻ വിജയമായതോടെയാണ് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ തീരുമാനിച്ചതെന്ന് കുടുംബശ്രീ അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.