പൂക്കോട്ടൂരിൽ അനധികൃത ക്വാറിയിൽ പരിശോധന; 24 വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി
text_fieldsപൂക്കോട്ടൂരിലെ അനധികൃത കരിങ്കൽ ക്വാറിയിൽ റവന്യു വകുപ്പ് പരിശോധന നടത്തുന്നു
മഞ്ചേരി: പൂക്കോട്ടൂരിൽ അനധികൃത കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പ് പരിശോധനയിൽ 24 വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. അനധികൃത ഖനനം തടയാൻ പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹന്റെ നിർദേശ പ്രകാരം രൂപം നൽകിയ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു പൂക്കോട്ടൂർ ഇല്ലംപറമ്പിലെ ക്വാറിയിൽ പരിശോധന.
ഈ സമയം ഖനനത്തിലേർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾ, ഹിറ്റാച്ചി, ലോറികൾ, പാറ പൊട്ടിക്കാനുപയോഗിക്കുന്ന വാഹനങ്ങൾ ഉൾപ്പടെയാണ് പിടികൂടിയത്. ഇവ കലക്ടറേറ്റ് പരിസരത്തേക്ക് മാറ്റി. പിടികൂടിയ സ്ഫോടക വസ്തുക്കൾ പൊലീസിന് കൈമാറി. ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ മനേഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ കെ.പി. വർഗീസ്, സുരേഷ് ബാബു, സുന്ദരൻ സാലിഗ്രാമം, ഷഫീഖ്, സുനിൽ കൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.


