മിന്നൽ ഇടിത്തീയായി; മനമിടറി മങ്കട
text_fieldsമരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽനിന്ന് മോർച്ചറിയിലേക്ക് മാറ്റുന്നു
മഞ്ചേരി: ചൊവ്വാഴ്ച വൈകീട്ട് സായാഹ്നം ആസ്വദിക്കാനെത്തിയതായിരുന്നു ഏഴംഗ കൂട്ടുകാർ. സായാഹ്നച്ചോപ്പ് മാറി മാനം കറുത്തപ്പോൾ അത് തങ്ങളുടെ ജീവിതത്തിലും കരിനിഴൽ പടർത്തുമെന്ന് അവർ നിനച്ചിട്ടുണ്ടാവില്ല. പെട്ടെന്നാണ് ശക്തമായ മഴയും മിന്നലുമുണ്ടായത്. തുറസ്സായ പ്രദേശമായതിനാൽ നേരിട്ട് മിന്നലേൽക്കുകയായിരുന്നു. കണ്ണടച്ചുതുറക്കുംമുമ്പേ മങ്കടയെ മരണക്കയമാക്കി ആ മിന്നൽ.
മരിച്ച നാല് പേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ട്. മുഖത്തും കഴുത്തിന് താഴെയുമായി പൊള്ളലേറ്റ് തൊലി അടർന്ന നിലയിലായിരുന്നു. വൈകീട്ട് ആറരയോടെയാണ് ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെത്തിക്കുന്നത്. ദുരന്ത വാർത്ത കേട്ടതോടെ ആശുപത്രി പരിസരം നിറഞ്ഞു. അത്യാഹിത വിഭാഗത്തിന് മുന്നിൽ തടിച്ചുകൂടിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കണ്ണീർക്കാഴ്ചകൾ കണ്ടുനിന്നവർക്കും നോവായി. പലരെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ തേങ്ങി. അത്യാഹിത വിഭാഗത്തിൽ പൊതുദർശനത്തിന് വെച്ച നാല് പേരുടെ ചേതനയറ്റ ശരീരം കണ്ടതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിയന്ത്രണം വിട്ടു.
അതുവരെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തുനിന്ന ആശുപത്രി പരിസരം നിശബ്ദമായി. നാല് പേരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മഞ്ഞളാംകുഴി അലി എം.എൽ.എ, മഞ്ചേരി നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ് തുടങ്ങിയവർ ആശുപത്രിയിലെത്തി വേണ്ട സഹായങ്ങൾ നൽകി. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് രാത്രിയോടെ പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ എട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.


