എം.ഡി.എം.എ വേട്ട; ഡാന്‍സാഫ് സംഘത്തിന് അനുമോദനം
text_fieldsമലപ്പുറത്തെ ഡാൻസാഫ് സംഘത്തെ എ.ഡി.ജി.പി പി. വിജയൻ അനുമോദിച്ചപ്പോൾ
മലപ്പുറം: കോയമ്പത്തൂരില്‍നിന്ന് 12.8 കിലോ എം.ഡി.എം.എ പിടികൂടിയ മലപ്പുറം ഡാന്‍സാഫ് സംഘത്തെ എ.ഡി.ജി.പി. പി. വിജയന്, തൂഫാന് നോഡല്‍ ഓഫിസർ കൂടിയായ ഐ.ജി. പുട്ട വിമലാദിത്യ എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
ലഹരിവേട്ടയില്‍ നിര്‍ണായക പങ്ക് വഹിച്ച 19 പൊലീസ് ഉദ്യോഗസ്ഥരെയാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഡിവൈ.എസ്.പിമാരായ ഗോപകുമാര്‍, സുഭാഷ് ബാബു, എൻ.ഒ. സിബി, മഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടി.ജി. ദിലീപ്, മുഹമ്മദ് അലി, എസ്. പ്രദീപ്, കെ.കെ. തൗഫീഖുല്ല മുബാറക്, എസ്.ഇ.പി.ഒമാരായ പ്രശാന്ത്, എൻ.ടി. കൃഷ്ണകുമാർ, കെ. ദിനേശ്, വി.പി. ബിജു, പി. മുഹമ്മദ് സലീം, കെ.കെ. ജസീര്‍, കെ. ദിനേശ്, ആർ. രഞ്ജിത്ത്, കെ. പ്രഭുല്‍, ഒ. വൈശാഖ്, സി.പി.ഒ എം.പി. അബ്ദുൽമുനീര് എന്നിവരാണ് ആദരമേറ്റു വാങ്ങിയത്. മഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ ലഹരി ശേഖരം കണ്ടെടുത്തത്.
ആഗസ്റ്റ് ആറിന് വൈകുന്നേരം നാലോടെ മാവൂര്‍-കോഴിക്കോട് പൈപ്പ് ലൈന്‍ റോഡിലെ മാവൂര്‍ ലാഡര്‍ മാളിലെ ടെറസ് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പിടികൂടിയത്.
ഇവരില്‍ നിന്ന് വില്പനക്കായി സൂക്ഷിച്ച 97.71 ഗ്രാം എം.ഡി.എം.എയും ലഹരി വില്പനയിലൂടെ ലഭിച്ച 3,80,000 രൂപയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്ന് 12.8 കിലോ എം.ഡി.എം.എ പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഡി.ഐ.ജി. ടി. നാരായണന് എന്നിവർ പങ്കെടുത്തു.
മലപ്പുറം പൊലീസിന്റെ പ്രവർത്തനം പ്രശംസനീയം -എ.ഡി.ജി.പി
മലപ്പുറം: ജില്ലയിലെ പൊലീസ് സംഘം ലഹരിക്കെതിരെ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് എ.ഡി.ജി.പി. പി. വിജയന്. ലഹരിവേട്ടക്ക് നേതൃത്വം നൽകിയ മലപ്പുറം ഡാന്‍സാഫ് സംഘത്തെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യാടിസ്ഥാനത്തിലുള്ള 17ഓളം വലിയ ലഹരിമരുന്ന് കേസുകള്‍ ജില്ലയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കേവലം ലഹരിമരുന്ന് പിടിച്ചെടുക്കുന്നതില്‍ ഉപരിയായി പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാനും മലപ്പുറം പൊലീസിന് കഴിഞ്ഞെന്നും എ.ഡി.ജി.പി പറഞ്ഞു.
ആസൂത്രണ സമിതി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ മൈ പൊലീസ് സ്റ്റേഷന്, ജനമൈത്രി, സ്റ്റുഡന്റ് പൊലീസ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സോഷ്യല്‍ പൊലീസിങ് പദ്ധതികളുടെ നടത്തിപ്പും എ.ഡി.ജി.പി വിലയിരുത്തി.


