നിലമ്പൂർ നിറഞ്ഞ് മന്ത്രിമാരും നേതാക്കളും
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിലമ്പൂരിൽ മന്ത്രിമാരുടെയും നേതാക്കളുടെയും പട. മന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും പ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങുന്ന കാഴ്ചയാണെങ്ങും. കുടുംബയോഗങ്ങളിലും പ്രമുഖരുടെ നീണ്ടനിര.
കൺവെൻഷനുകളിലും പൊതുയോഗങ്ങളിലും ദേശീയ, സംസ്ഥാന രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ കുടുംബയോഗങ്ങളിൽ വന്യമൃഗശല്യം, വിലക്കയറ്റം പോലുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി പത്ത് മന്ത്രിമാരാണ് ഇന്നലെ ഗോദയിൽ ഇറങ്ങിയത്. വി. ശിവൻകുട്ടി, പി. രാജീവ്, വി. അബ്ദുറഹ്മാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, ഒ.ആർ. കേളു, കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ജി.ആർ. അനിൽ, വി.എൻ. വാസവൻ എന്നിവരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇവരെ കൂടാതെ ഇടത് എം.എൽ.എമാരും സി.പി.എം കേന്ദ്ര-സംസ്ഥാന കമ്മിറ്റി-പോളിറ്റ് ബ്യൂറോ അംഗങ്ങളും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് തെരഞ്ഞെടുപ്പിന്റെ ചുമതല.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണ ചുമതല കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാറിനാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും മണ്ഡലത്തിലുണ്ട്. പി.എം.എ. സലാം, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ്, ചാണ്ടി ഉമ്മൻ, ആന്റോ ആന്റണി, കെ.എം. ഷാജി, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, മുനവറലി തങ്ങൾ, നജീബ് കാന്തപുരം, പി.വി. അബ്ദുൽ വഹാബ്, രാജ്മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ഇന്നലെ മണ്ഡലത്തിലുണ്ട്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് വേണ്ടി ഇന്നലെ മുൻ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിലെത്തി. തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ ടി.എം.സിയുടെ സംസ്ഥാന നേതാക്കളുമൊത്താണ് പ്രചാരണ രംഗത്തുള്ളത്. ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് എം.പിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ നിലമ്പൂരിലെത്തും.