തകരാറിലായ ബൈക്ക് മാറ്റി നൽകിയില്ല; 1,43,714 രൂപ നഷ്ടപരിഹാരത്തിന് വിധി
text_fieldsനിലമ്പൂർ: തകരാറിലുള്ള ബൈക്ക് മാറ്റി തരണമെന്ന് ആവശ‍്യപ്പെട്ടുള്ള 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് കോടതിയിൽനിന്ന് അനുകൂല വിധി. ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് വിധിച്ചത്.
2013ലാണ് 79,400 രൂപ നൽകി ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറുമിൽനിന്ന് ബൈക്ക് വാങ്ങിയത്. 72 കിലോമീറ്ററാണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. എന്നാൽ, 50ൽ താഴെയാണ് മൈലേജ് കിട്ടിയത്. കൂടാതെ, ബൈക്കിൽനിന്ന് പ്രത‍്യേക ശബ്ദവും കേട്ടിരുന്നു.
സർവിസ് നടത്തി തകരാർ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതോടെ പല തവണ ഫ്രീ സർവിസും അല്ലാതെയും ചെയ്തെങ്കിലും തകരാർ പരിഹരിക്കപ്പെട്ടില്ല. ഇതോടെ ബൈക്ക് മാറ്റിത്തരണമെന്ന് ആവശ‍്യപ്പെട്ടു. എന്നാൽ, വാഹനം മാറ്റി നൽകാൻ കമ്പനി വിസമ്മതിച്ചു. ഇതോടെ ഹക്കീം മലപ്പുറം ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ഉൾപ്പടെ ഒരു ലക്ഷത്തിനടുത്ത് തുക പരാതിക്കാരന് നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. എന്നാൽ, കമ്പനി തിരുവനന്തപുരത്ത് അപ്പീൽ നൽകി. എന്നാൽ, മലപ്പുറം ഉപഭോക്തൃ കോടതി വിധി ശരിവെക്കുകയായിരുന്നു. മാത്രമല്ല, തുക വർധിപ്പിക്കുകയും ചെയ്തു. ഹക്കീം തുക കൈപ്പറ്റി ബൈക്ക് തിരികെ നൽകി.


