ഭാരതപ്പുഴയുടെ കാഴ്ചകൾ ഇനി നടന്ന് ആസ്വദിക്കാം
text_fieldsകുറ്റിപ്പുറം നിള പാർക്കിലെ പാതയോരം
കുറ്റിപ്പുറം: നിളയുടെ അതിമനോഹര കാഴ്ചകള്‍ കണ്ടു നടക്കാന്‍ കര്‍മ റോഡ് മാതൃകയില്‍ കുറ്റിപ്പുറത്ത് നിളയോരപാത ഒരുങ്ങുന്നു. ഇരിപ്പിടങ്ങളും തെരുവുവിളക്കുകളും ഭാരതപ്പുഴയിലേക്ക് ഇറങ്ങാനുള്ള റാംപുകളും ബോട്ട് സര്‍വിസ് പോയന്റുകളും അടക്കമാണ് നിളയോരപാത വിഭാവനം ചെയ്യുന്നത്. കുറ്റിപ്പുറത്ത് ഭാരതപ്പുഴയോരത്തെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പൊന്നാനി കര്‍മ റോഡ് മാതൃകയില്‍ നിളയിലും പുതിയ പാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. നിളയുടെ അരികുപറ്റി പുഴയോര പാത നിര്‍മിക്കുകയാണ് ലക്ഷ്യം.
കുറ്റിപ്പുറം പാലത്തില്‍നിന്ന് തുടങ്ങി നിളയോരം പാര്‍ക്കിലൂടെ ചെമ്പിക്കല്‍ വരെ പാത നിര്‍മിക്കുകയാണ് ലക്ഷ്യം. മൂന്നു കിലോമീറ്റര്‍ നീളമുള്ള പാത യാഥാര്‍ഥ്യമായാല്‍ കുറ്റിപ്പുറം ടൗണ്‍ ഒഴിവാക്കി വാഹനങ്ങള്‍ക്ക് തിരൂര്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ബദല്‍ റോഡായും ഉപയോഗിക്കാം. നിളയിലെ കാഴ്ചകള്‍ കണ്ടു കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് തിരൂര്‍ റോഡ് വരെ പാതയിലൂടെ സഞ്ചരിക്കാനാകും.
രണ്ടാം ഘട്ടത്തില്‍ തിരുനാവായ നവാമുകുന്ദ ക്ഷേത്രം വരെ പാത നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കും. കുറ്റിപ്പുറം നിള പാര്‍ക്കില്‍ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രാഥമിക യോഗം ചേര്‍ന്നു. പുഴയോര പാത കടന്നുവരുന്ന മേഖലയിലെ കൈയേറ്റങ്ങളും സ്വകാര്യ സ്ഥലങ്ങളും സംബന്ധിച്ച് സര്‍വേ നടത്താന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്കി.


