മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ ചിത്രം പതിഞ്ഞു
text_fieldsമണ്ണാർമലയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ പുലി
പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വ്യാഴാഴ്ച രാത്രി 11.45നാണ് റോഡ് മുറിച്ചു കടന്ന് പൊന്തക്കാട്ടിലൂടെ മലമുകളിലേക്ക് പുലി നടന്നുപോകുന്ന ചിത്രം കാമറയിൽ പതിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ പല തവണകളിലായി ഈ ഭാഗത്ത് പുലിയെ കണ്ടതായി വാഹനയാത്രക്കാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഫെബ്രുവരി മൂന്നിന് രാത്രിയും ഇതേ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. അന്നും ചിത്രം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന്, പുലി സാന്നിധ്യമുണ്ടായ രണ്ട് പ്രദേശങ്ങളിൽ വനം വകുപ്പ് കെണികൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞതവണ കണ്ടതിന്റെ മറുഭാഗത്ത് പുതിയതായി സ്ഥാപിച്ച കാമറയിലാണ് ചിത്രം പതിഞ്ഞത്. ദിനേന നൂറുകണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് പുലിയിറങ്ങിയത്.
പെരിന്തൽമണ്ണ ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ഇങ്ങോടുള്ള ദൂരം. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തും പെരിന്തൽമണ്ണ നഗരസഭയും അതിർത്തി പങ്കിടുന്ന ഇടമാണിത്. ഇതിന് ഇരുഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.
പുലിയെന്ന നിഗമനത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മലയ്ക്ക് കുറുകെ കയറ്റിറക്കങ്ങളായി കിടക്കുന്ന റോഡിലൂടെ പുലി മറുഭാഗത്തേക്ക് കടക്കുന്ന വഴികൾ നാട്ടുകാർ കണ്ടെത്തുകയും ഇവിടെ സോളാർ പാനൽ ഉപയോഗിച്ച് കാമറ സ്ഥാപിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജി. ധനിക് ലാലിന് തുടർനടപടികൾക്കായി റിപ്പോർട്ട് നൽകി.
ആർ.ആർ.ടി സംഘത്തിലെ ഫോറസ്റ്റർ കെ. അൽത്താഫ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർമാരായ സൽമാൻ ഹാരിസ്, എസ്. സനൽ കുമാർ, കെ. വിഷ്ണു, വാച്ചർമാർ എന്നിവർ പ്രദേശത്ത് പരിശോധന നടത്തി.