കുത്തിവെപ്പ് കാമ്പയിൻ കാലത്തും ജില്ലയിൽ ഡി.പി.ടി വാക്സിൻ ക്ഷാമം; ശേഷിക്കുന്നത് 290 ഡോസ്
text_fieldsപെരിന്തൽമണ്ണ: മീസിൽസ് റുബെല്ല (എം.ആർ) നിർമാർജന കാമ്പയിനിടയിലും ഡി.പി.ടി വാക്സിന്റെ കുറവ് നികത്താനാവാത്തത് പ്രതിസന്ധിയാകുന്നു. മേയ് 19 മുതൽ 27 വരെയാണ് മീസിൽ റുബെല്ല നിർമാർജന കാമ്പയിൻ. ആവശ്യത്തിന് ഈ വാക്സിനുണ്ടെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.
അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് അഞ്ചാംപനി, റുബെല്ല രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ നൽകുന്നത്. ജില്ലയിലെ 116 ആരോഗ്യ കേന്ദ്രങ്ങളിലും കാമ്പയിൻ കാലത്ത് ദിവസവും കുത്തിവെപ്പ് നടക്കുന്നുണ്ട്. 2026 ഓടെ രോഗനിവാരണം ലക്ഷ്യമിട്ടാണ് കാമ്പയിൻ. 2023ൽ മീസിൽ റൂബെല്ല കുത്തിവെപ്പെടുക്കാത്ത അഞ്ച് കുട്ടികൾ മരിച്ചിരുന്നു. 2016ൽ 17 വയസു വരെയുള്ള മുഴുവൻ കുട്ടികൾക്കും സ്കൂൾ തലത്തിൽ കുത്തിവെപ്പ് കാമ്പയിൻ നടത്തിയിരുന്നു.
സ്വകാര്യ ആശുപത്രികളിലെ കുത്തിവെപ്പ് വിഭാഗം ജീവനക്കാർക്കായി ബ്ലോക്ക് തലങ്ങളിൽ പ്രത്യേക ബോധവത്കരണ പരിശീലനവും കാമ്പയിന്റെ ഭാഗമായി നൽകുന്നുണ്ട്. ഡിഫ്തീരിയ, പെട്രോസിസ്, ടെറ്റനസ് രോഗങ്ങൾക്കുള്ള ഡി.പി.ടി വാക്സിന്റെ കുറവ് ഇപ്പോഴും നികത്താനായിട്ടില്ല. മാർച്ച് ആദ്യം തുടങ്ങിയതാണ് വാക്സിൻ ക്ഷാമം. കാമ്പയിനിൽ ഊന്നൽ നൽകുന്നത് മീസിൽസ്, റുബെല്ല വാക്സിനാണ്. എന്നാൽ, ലഭ്യമാണെങ്കിൽ എല്ലാ വാക്സിനും നൽകും.
പെന്റ വാലന്റ് വാക്സിനും നിലവിൽ ലഭ്യമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. പ്രതിരോധ കുത്തിവെപ്പ് വാക്സിന് ജില്ലക്ക് പ്രത്യേക പരിഗണ ലഭിക്കേണ്ടതാണെങ്കിലും ഇപ്പോൾ ആ പരിഗണന ലഭിക്കുന്നില്ല. എം.ആർ കാമ്പയിനാണെങ്കിലും മറ്റു വാക്സിനുകളും ആവശ്യമാണ്. ജില്ലയിലാകെ 290 ഡോസാണ് ചൊവ്വാഴ്ചയിലെ കണക്കു പ്രകാരം ഡി.പി.ടി വാക്സിൻ ശേഷിക്കുന്നത്.
പെന്റ വാലന്റ് അഞ്ചു രോഗങ്ങൾക്ക് ഒരു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് നൽകുന്നത്. ഒന്നര, രണ്ടര, മൂന്നര മാസങ്ങളിൽ നൽകേണ്ടതാണിത്. ഇതിൽതന്നെ വരുന്ന ഡി.പി.ടി പരമാവധി അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നുണ്ട്.