44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി
text_fieldsപെരിന്തൽമണ്ണ: 44 കാരിയുടെ ഉമിനീർ ഗ്രന്ധിയിൽ കുടുങ്ങിയ കല്ല് ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു. പെരിന്തൽമണ്ണ അസെന്റ് ഇ.എൻ.ടി ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മലപ്പുറം സ്വദേശിയായ 44 കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് എൻഡോസ്കോപ്പിക് വഴി കല്ല് പുറത്തെടുത്തത്.
താടിയെല്ലിന് താഴെ ഇടക്കിടെ വീക്കം വരുന്നതും ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നതുമായ സ്ഥിതിയിലാണ് യുവതി ഡോക്ടറെ സമീപിച്ചത്. പ്രാഥമിക പരിശോധനയിൽ അസുഖ കാരണം വായിലെ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കുരുങ്ങിയതാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണ അസെന്റ് ഇ.എൻ.ടി ആശുപത്രിയെ സമീപിക്കുകയായിരുന്നു. സി.ബി.സി.ടി എന്ന സ്കാനിങ് വഴി ഉമിനീർ ഗ്രന്ഥിയിലെ കല്ലിന്റെ വ്യാപ്തി മനസ്സിലാക്കി. തുടർന്ന് സൈലൻറ് എൻഡോസ്കോപ്പിക് സംവിധാനം വഴി അരമണിക്കൂറിനുള്ളിൽ യുവതിയുടെ ഉമിനീർ ഗ്രന്ധിയിൽ കുരുങ്ങിക്കിടന്ന കല്ല് വായിൽ മുറിവുണ്ടാക്കാതെയും ശസ്ത്രക്രിയ ചെയ്യാതെയും മെഡിക്കൽ സംഘം പുറത്തെടുത്തു.
ഡോ. യദുകൃഷ്ണൻ, ഡോ. നിബി ഷാജഹാൻ, അനസ്തേഷ്യ വിഭാഗം ഡോ. സി.എച്ച്. ഷബീറലി, ഡോ. എസ്.എ. സോനു എന്നിവർ നേതൃത്വം നൽകി. ഉമിനീർ ഗ്രന്ഥികളിലെ കല്ലുകളും തടസ്സങ്ങളും തുടർച്ചയായി ഉണ്ടാവുന്ന അണുബാധയും കണ്ടുപിടിക്കുന്നതിനുള്ള നൂതന സംവിധാനമാണ് സൈലന്റ് എന്ററോസ്കോപി. വായിൽ മുറിവ് വരുത്താതെയും കഴുത്തിലും മുഖത്തും മുറിവുകളും പാടുകളും വരാതെയും ഉമിനീർ ഗ്രന്ധി സംരക്ഷിച്ചും ഇത്തരം അസുഖങ്ങൾക്ക് ചികിത്സ നൽകാൻ കഴിയുമെന്ന് അസന്റ് ഇ.എൻ.ടി ആശുപത്രി ചെയർമാനും കോക്ലിയർ ഇംപ്ലാന്റ് ചീഫ് സർജനുമായ ഡോ. പി.കെ. ഷറഫുദ്ധീൻ പറഞ്ഞു.