തീരാതെ അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്ക്
text_fieldsഅങ്ങാടിപ്പുറത്ത് ദേശീയപാതയിൽ രാത്രി വൈകിയും തീരാത്ത ഗതാഗതക്കുരുക്ക്
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാത കടന്നുപോകുന്ന പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിൽ തുടരുന്ന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ജനം. ജനജീവിതത്തെ ഇത്രയേറെ ബാധിച്ചിട്ടും പരിഹാരമാർഗങ്ങൾക്ക് ശ്രമം നടക്കുന്നില്ല. നിലമ്പൂർ-ഷൊർണൂർ റെയിൽവേ പാതയിൽ അങ്ങാടിപ്പുറം ടൗണിൽ പ്രതിദിനം 16 തവണ ഗേറ്റ് അടവായിരുന്നു ആദ്യം തീരാദുരിതമെങ്കിൽ അത് പരിഹരിക്കാൻ 2014ൽ നിർമിച്ച മേൽപാലമാണ് ഇപ്പോഴത്തെ ദുരിതം.
വീതികുറഞ്ഞ പാലത്തിൽ ദേശീയപാതയിൽ രണ്ടു ഭാഗത്തുനിന്നും നിരയായി എത്തുന്ന വാഹനങ്ങൾ മറുകര പറ്റാൻ കാത്തുകെട്ടി കിടക്കേണ്ടിവരുന്നതും തിരക്കും ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയാണ്. ദേശീയപാതയിൽ വാഹനഗതാഗതത്തിന് ആനുപാതികമായി പാലത്തിന് വീതിയില്ലെന്നതാണ് വലിയ പരാതി. കുരുക്ക് മറികടക്കാൻ 2010ൽ സർക്കാർ അംഗീകാരം നൽകിയ ഓരാടംപാലം മുതൽ മാനത്തുമംഗലം വരെയുള്ള ബൈപാസും 15 വർഷമായി കടലാസിലാണ്.
യാഥാർഥ്യമാവുമോ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്?
അങ്ങാടിപ്പുറം, പെരിന്തൽമണ്ണ നഗരങ്ങളിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിനു സമീപം തുടങ്ങി വലമ്പൂർ വഴി മാനത്തുമംഗലത്ത് എത്തുന്ന ബൈപാസ് ആലോചിക്കുന്നത്. 4.4 കി.മീ ദൂരം പുതിയ റോഡ് നിർമിക്കണം. റെയിൽവേയുടെ എഴുകണ്ണിപ്പാലത്തിന് സമീപം പാത മുറിച്ചു കടക്കണം. ഹെക്ടർ കണക്കിന് കൃഷിയിടം നികത്തിയും വേണം റോഡ് നിർമിക്കാൻ. ന്യായവിലക്ക് ഭൂമി ലഭിക്കും.
പക്ഷേ, സർക്കാറിന് ഫണ്ടില്ല. 250 കോടി രൂപയെങ്കിലും മതിപ്പു ചെലവു കണക്കാക്കുന്ന പദ്ധതിയെ പറ്റി 15 വർഷത്തിനിടയിൽ ജനപ്രതിനിധികളോ സർക്കാറോ പറയുക തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മാത്രം. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, വലമ്പൂർ വില്ലേജുകളിലായി 36 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കണം. 56 സർവേ നമ്പരുകളിലായി കിടക്കുന്ന ഭൂമിയുടെ പ്രാഥമിക പരിശോധന വരെ റവന്യൂ ഉദ്യോഗസ്ഥരെ വെച്ച് നടത്തി.
കിഫ്ബി വഴി പദ്ധതി പൂർത്തിയാക്കാൻ ആലോചിച്ചതും നടന്നില്ല. കിഫ്ബി ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് ബൈപാസിന്റെ സാധ്യത പഠിച്ച് റിപ്പോർട്ട് നൽകി. ആശുപത്രി നഗരത്തിൽ ദീർഘനേരം റോഡ് നിശ്ചലമാവുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരമാണ് ബൈപാസ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലും പലരും വിഷയം ഉന്നയിച്ചു. യു.ഡി.എഫ് ഭരണകാലത്താണ് 2014ൽ അങ്ങാടിപ്പുറം മേൽപ്പാലം നിർമിച്ചത്. അതിന് മുമ്പ് വി.എസ് ഭരണകാലത്ത് പരിഗണനയിലുള്ളതാണ് ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്.
ഓരാടംപാലം-വൈലോങ്ങര ബൈപാസിന് കല്ലിട്ടിട്ട് രണ്ടു വർഷം
അങ്ങാടിപ്പുറം ടൗണിലേക്ക് വളാഞ്ചേരി, കോട്ടക്കൽ റോഡ് ചേരുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്ക് വലിയ തലവേദനയാണ്. ഈ റോഡ് അങ്ങാടിപ്പുറം ടൗണിൽ ചേരാതെ രണ്ടു കി.മീ പിന്നിൽ ഓരാടംപാലത്തിന് സമീപം ചേരുന്ന വിധത്തിലാണ് ഓരാടംപാലം-വൈലോങ്ങര ബൈപാസ്. ഒരു കിലോമീറ്ററിൽ താഴെയേ ബൈപാസിന് നീളമുള്ളൂ.
റോഡ് വന്നാൽ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് മലപ്പുറം, കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കേണ്ടതില്ല. മാത്രമല്ല, വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് വരുന്ന പെരിന്തൽമണ്ണ, പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരക്കുള്ള ടൗണിൽ ദേശീയപാത മുറിച്ചു കടക്കേണ്ടിയും വരില്ല.
ഓരാടംപാലം-വൈലോങ്ങര ബൈപാസിന് പുതുക്കിയ അലൈന്മെന്റിന്റെ അടിസ്ഥാനത്തിൽ സർവേ നടപടിയും കല്ലിടലും നടത്തിയിട്ട് രണ്ടു വർഷമായി. പുതിയ അലൈൻമെന്റ് 2023 മേയ് 24നാണ് അംഗീകരിച്ചത്. ഏതാനും ദിവസം കഴിഞ്ഞ് 2023 ജൂൺ 17ന് റോഡിന് കല്ലിടലും കഴിഞ്ഞു. 2016ല്‍ 12.62 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ച് ഉത്തരവായതാണ്.
പിന്നീട് 16.09 കോടിയാക്കി ഉയർത്തി. നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനെ ഏൽപ്പിച്ചു. ഭൂമി ഏറ്റെടുത്ത് നിർമാണം തുടങ്ങാൻ അനാവശ്യ കാലതാമസത്തിലാണ് ഇപ്പോഴും പദ്ധതി. റോഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററില്‍ നിന്നും 13.60 മീറ്ററായി വർധിച്ചു.
ഇത് ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ഫണ്ടിങ് അനുമതി ലഭിച്ച സാഹചര്യത്തില്‍ പുതുക്കിയ അലൈൻമെന്റ് പ്രകാരമാണ് സർവേ നടപടിയും കല്ലിടലും നടന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികൾ വേഗത്തിലാക്കി എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഉറപ്പ്.