പൊന്നാനിയിൽ അടിയൊഴുക്കുകൾ വിധി നിർണയിക്കും
text_fieldsപൊന്നാനി: കണക്കുകൂട്ടലുകൾക്കും അവകാശവാദങ്ങൾക്കും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. പൊന്നാനിയുടെ ബാലറ്റിൽ മുൻതൂക്കം ആർക്കെന്ന് മേയ് നാലിന് അറിയാം. ബൂത്ത് തല കണക്കുകളിൽ നിന്നുള്ള പ്രതീക്ഷകളും നാലിന് അവസാനിക്കും. എൽ.ഡി. എഫിന്റെ ജില്ലയിലെ ഉരുക്കു കോട്ട നിലനിർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതു മുന്നണി. എന്നാൽ, കോട്ടയിൽ വിള്ളൽ വീഴ്ത്തി മണ്ഡലം കാൽ നൂറ്റാണ്ടിന് ശേഷം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ വെച്ചു പുലർത്തുകയാണ് യു.ഡി.എഫ്. അടിയൊഴുക്കുകളാകും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുകയെന്ന കാര്യത്തിൽ ഇരുമുന്നണികൾക്കും സംശയമില്ല. ഏതെല്ലാം ഘടകങ്ങളാണ് പൊന്നാനിയിൽ പ്രവർത്തിച്ചതെന്ന് മുന്നണികൾക്ക് പിടികിട്ടിയിട്ടില്ല. മണ്ഡലം കൈവിടില്ലെന്ന ശുഭ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ അടിയൊഴുക്കും ഭരണവിരുദ്ധതയും അനുകൂല ഘടകങ്ങളായി മാറിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാമ്പ്.
നഗരസഭയുടെ തീരദേശ മേഖലയിൽ ബലാബലം വരികയും ഈഴുവത്തിരുത്തി മേഖലയിൽ നേരിയ മുൻതൂക്കം എൽ.ഡി.എഫിന് വന്നാലും വിജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നിവിടങ്ങളിൽ ലീഡ് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.
അതേസമയം, നഗരസഭ പരിധിയിൽ 5000 ത്തിന് മുകളിൽ ലീഡ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം. കൂടാതെ വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ കൂടി ലീഡ് ലഭിച്ചാൽ സുരക്ഷിത ഭൂരിപക്ഷത്തിൽ പൊന്നാനിയിൽ നിന്ന് ഇത്തവണയും എൽ.ഡി.എഫ് എം.എൽ.എ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, പാലപ്പെട്ടി മുതൽ അഴീക്കൽ വരെയുള്ള തീരദേശ ബൂത്തുകളിൽ അടിയൊഴുക്ക് ശക്തമാണെന്നും കേഡർ വോട്ടുകൾ ഉൾപ്പെടെ അനുകൂലമായെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ടി.എം. സിദ്ദീഖിന് സ്ഥാനാർഥിത്വം നിഷേധിച്ചത് ഉൾപ്പെടെ പ്രതിഷേധ വോട്ടായി മാറിയെന്നും യു.ഡി.എഫ് കരുതുന്നു. മുൻ പി.എസ്.സി, വഖഫ് ബോർഡ് ചെയർമാൻ ആയിരുന്ന അഡ്വ. എം.കെ. സക്കീറും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.നൗഷാദലിയും ശക്തമായ പോരാട്ടമാണ് കാഴ്ച വെച്ചത്. ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല.


