‘ചുഴലിക്കാറ്റ്’ മുന്നറിയിപ്പിൽ തീരവാസികളെ ‘മാറ്റിപ്പാർപ്പിച്ചത്’ 45 മിനിറ്റിനകം; മോക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി
text_fieldsചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ നടന്ന മോക്ഡ്രിൽ
പൊന്നാനി: ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിൽ പരിശീലനം നടന്നു. കലക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽനിന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ, ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ, പൊലീസ്, അഗ്നിരക്ഷ സേന, ആരോഗ്യം, തദ്ദേശ സ്വയംഭരണം, പി.ആർ.ഡി, ഗതാഗതം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
താനൂർ ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപത്ത് സംഘടിപ്പിച്ച മോക്ഡ്രിൽ പരിശീലനത്തിൽ രാവിലെ എട്ടോടെ ജില്ല ആസ്ഥാനത്തെ കൺട്രോൾ റൂമിൽനിന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പൊലീസ്, അഗ്നിരക്ഷ സേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റവന്യൂ വിഭാഗങ്ങൾക്ക് കൈമാറി. 8.45ഓടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിസരവാസികളെ താനൂർ ഫിഷറീസ് സ്കൂളിലേക്ക് ‘മാറ്റിപ്പാർപ്പിച്ചു’. പത്ത് മണിയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന മുന്നറിയിപ്പ് നൽകി. രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന പ്രവർത്തകരുടെ സംഘം തീരദേശത്തെത്തി. ഫയർ ടീം സ്റ്റേജിങ് ഏരിയയും ഇൻസിഡെന്റ് കമാന്റ് പോസ്റ്റും സജ്ജീകരിച്ചു.
കടൽ കാണാൻ വന്നവരായും മറ്റും ‘അപകടത്തിൽപ്പെട്ട’ 16 പേരെ എമർജൻസി ഫസ്റ്റ് എയ്ഡ് ക്യാമ്പിൽ പ്രവേശിപ്പിച്ചു. കൂടുതൽ വൈദ്യസഹായം ആവശ്യമുള്ള എട്ട് പേരെ താനൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ദുരന്ത നിവാരണ വകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, റവന്യൂ, ആരോഗ്യം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളും മുനിസിപ്പാലിറ്റി അധികൃതരും സമയോചിതമായി ഇടപെട്ടാണ് ‘രക്ഷാപ്രവർത്തനം’ നടത്തിയത്.
മോക്ഡ്രിൽ പരിശീലനത്തിന് തഹസിൽദാർ സി.കെ. ആഷിഖ് ഇൻസിഡെന്റ് കമാൻഡറായി. 23 സിവിൽ ഡിഫൻസ് ടീം അംഗങ്ങളും 15 ആപത് മിത്ര, 19 ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും പത്തോളം ആശ വർക്കർമാരും താനൂരിലെ കടലോര പ്രദേശവാസികളും മോക്ഡ്രില്ലിൽ പങ്കാളികളായി. ഉച്ചക്ക് 12 മണിയോടെ ജാഗ്രത നിർദേശം പിൻവലിക്കുകയും മോക്ഡ്രിൽ അവസാനിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു. ശേഷം താനൂർ ഫിഷറീസ് സ്കൂളിൽ ചേർന്ന യോഗത്തിൽ തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, തഹസിൽദാർ സി.കെ. ആഷിഖ്, താനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ രാജേന്ദ്ര നാഥ്, ഡിവൈ.എസ്.പി പി. പ്രമോദ്, എം.വി.ഐ കെ.എം. അസൈനാർ, ഫിഷറീസ്, കോസ്റ്റൽ പൊലീസ് അധികൃതരും സംബന്ധിച്ചു.