തുറന്നും അടപ്പിച്ചും തുറന്നും അടപ്പിച്ചും പൊന്നാനിയിലെ ബിവറേജസ് ഔട്ട്ലെറ്റ്
text_fieldsപൊന്നാനിയിൽ ബിവറേജസ് ഔട്ട്ലെറ്റ് പുതിയ കെട്ടിടത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനെത്തുടർന്ന് സി.പി.എം
പ്രവർത്തകർ ഷട്ടറിടുന്നു
പൊന്നാനി: പൊന്നാനിയിൽ ലൈസൻസില്ലാതെ പ്രവർത്തനമാരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് സി.പി.എം പ്രവർത്തകരെത്തി അടപ്പിച്ചു. പ്രവർത്തകർ മടങ്ങിയതോടെ വീണ്ടും തുറന്ന ഔട്ട്ലെറ്റ് യു.ഡി.എഫ് പ്രവർത്തകരെത്തി വീണ്ടും അടപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഔട്ട്ലെറ്റിന് പകരം പുഴമ്പ്രത്ത് പ്രവർത്തനം തുടങ്ങിയ ഔട്ട്ലെറ്റാണ് പ്രതിഷേധത്തെ തുടർന്ന് പൂട്ടിയത്. കഴിഞ്ഞ ദിവസം വരെ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റ് പൊടുന്നനെ ജനവാസ കേന്ദ്രമായ പുഴമ്പ്രത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയായിരുന്നു.
രാവിലെ മുതൽ ഔട്ട്ലെറ്റിൽ തിരക്കുമേറി. എന്നാൽ, കെട്ടിടത്തിൽ ഔട്ട്ലെറ്റ് പ്രവർത്തിക്കാനാവശ്യമായ മുനിസിപ്പൽ ലൈസൻസ് ഇല്ലെന്നറിഞ്ഞതോടെ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ബിവറേജസ് ജീവനക്കാരോട് ലൈസൻസ് ആവശ്യപ്പെട്ടു. എക്സൈസ് ലൈസൻസ് ഉണ്ടെന്നും നഗരസഭ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും മറുപടി നൽകി. നഗരസഭ ലൈസൻസ് ലഭിച്ചശേഷം ഔട്ട് ലെറ്റ് പ്രവർത്തിച്ചാൽ മതിയെന്ന് പറഞ്ഞ പ്രവർത്തകർ ഷട്ടറിടുകയായിരുന്നു. എന്നാൽ, സി.പി.എം പ്രവർത്തകർ പിരിഞ്ഞു പോയതോടെ വീണ്ടും തുറന്ന് പ്രവർത്തിച്ചു.
വൈകീട്ട് യു.ഡി.എഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും നേതാക്കൾ ഔട്ട്ലെറ്റിലെത്തി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ആദ്യം വഴങ്ങിയില്ല. ഇതിനിടെ യു.ഡി.എഫ് പ്രവർത്തകരും ജീവനക്കാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. ഒടുവിൽ പൊലീസിന്റെ സാന്നിധ്യത്തിൽ മാനേജറുമായി സംസാരിക്കുകയും നഗരസഭ ലൈസൻസ് ഇല്ലാത്തതിനാൽ ഷട്ടറിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഷട്ടറിട്ട് അടച്ചുപൂട്ടിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞത്. ഇതിനിടെ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകിയിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. പതിയാരത്ത് ക്ഷേത്രം, മുണ്ടം വളപ്പിൽ ക്ഷേത്രം, പുഴമ്പ്രം നിസ്കാര പള്ളി, മദ്റസ, ബിയ്യം പള്ളി, യു.പി സ്കൂൾ എന്നിവയുടെ നടുവിലായാണ് വിദേശ മദ്യഷാപ്പ് വന്നിട്ടുള്ളത്. പ്രദേശത്ത് ഔട്ട്ലെറ്റ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്.