പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; പതിനഞ്ചോളം വീടുകളിലേക്ക് വെള്ളം കയറി
text_fieldsപൊന്നാനി ഹിളർ പള്ളിക്ക് സമീപമുണ്ടായ കടലാക്രമണം
പൊന്നാനി: ശക്തമായ മഴയിൽ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളിൽ കടലാക്രമണം രൂക്ഷം. വെളിയങ്കോട് പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്.
വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ പത്തോളം വീടുകളിലും പൊന്നാനി ഹിളർ പള്ളിക്ക് സമീപം അഞ്ച് വീടുകളിലും വെള്ളം കയറി. പൊന്നാനി ഹിളർ പള്ളിക്ക് സമീപത്തെ മുണ്ടപ്പന്റെ മജീദ്, പീക്കാക്കാന്റെ റംളാൻ, വളപ്പിൽ കബീർ, പൗറാക്കാനകത്ത് ബീവാത്തു, സ്രാങ്കിന്റെ മുസ്തഫ, ആല്യാമാക്കാനകത്ത് അബൂബക്കർ എന്നിവരുടെ വീടുകൾ തകർച്ച ഭീഷണി നേരിടുകയാണ്.
കാപ്പിരിക്കാട്ട് കടലാക്രമണത്തിൽ തകർന്ന അലിയാർ പള്ളി
വെളിയങ്കോടും പാലപ്പെട്ടിയിലും നൂറോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ഞായറാഴ്ച മുതൽ തീരദേശത്ത് ശക്തമായ കടലക്രമണമാണ് അനുഭവപ്പെടുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പത്തുമുറി മേഖലകളിൽ കടലാക്രമണം ശക്തമായിട്ടുണ്ട്.
പാലപ്പെട്ടിയിൽ നിരവധി കുടുംബങ്ങളാണ് ബന്ധു വീടുകളിലേക്ക് മാറിയത്. കടൽ ഭിത്തി തകർന്നുകിടക്കുന്ന മേഖലകളിലാണ് കടൽ ശക്തമായി കരയിലേക്ക് കയറുന്നത്. വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടൽ വൈകീട്ട് അതിരൂക്ഷമാവുകയും വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറുകയും ചെയ്തു.
പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. കടലോരത്തെ 50ഓളം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.
ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ച ഭീഷണിയിലുള്ളത്. കടലാക്രമണ ബാധിതർ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്.
കടൽ കവർന്ന് കാപ്പിരിക്കാട്ടെ അലിയാർ പള്ളി
പെരുമ്പടപ്പ്: മലപ്പുറം-തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് അലിയാർ പള്ളി രൂക്ഷമായ കടലാക്രമണത്തിൽ തകർന്നു. കഴിഞ്ഞദിവസമുണ്ടായ കടലാക്രമണത്തിൽ മുൻഭാഗം മുഴുവനായി തകർന്നു. മണൽത്തിട്ടകൾ കടലെടുക്കുന്നതിനാൽ ഏതുനിമിഷവും വീഴാനായി നിൽക്കുകയാണ് പള്ളി.
സമീപത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പള്ളിയാണ് ഇത്. പള്ളിയിലെ സാധനങ്ങൾ എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് പള്ളി കമ്മിറ്റി. അതിനുവേണ്ടി ഭൂമി വാങ്ങാനുള്ള പരിശ്രമത്തിൽ ആയിരുന്നു പള്ളിക്കമ്മിറ്റി അതിനിടയിലാണ് ഈ ദുരന്തം ഉണ്ടാവുന്നത്.
മേഖലയിൽ കടൽ ഭിത്തി ഇല്ലാത്തതിനാലാണ് നാശനഷ്ടം വർധിക്കാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ തൊട്ടടുത്ത ഹിളർപള്ളിയും നാശത്തിന്റെ വക്കിലാണ്. പള്ളിക്ക് സമീപത്തുണ്ടായിരുന്ന തീരദേശ റോഡ് കഴിഞ്ഞ കടലാക്രമണത്തിൽ നഷ്ടമായിരുന്നു.