കരിപ്പൂർ വിമാന ദുരന്തം: ജീവിതം തിരിച്ചുകിട്ടിയെങ്കിലും ആഘാതത്തിൽനിന്ന് മോചിതയാവാതെ ഷാദിയയും മകനും...
text_fieldsഷാദിയയും മകൻ ആദമും ഭർത്താവ് ഫിർദൗസിനൊപ്പം
പൂക്കോട്ടുംപാടം: കരിപ്പൂർ വിമാന ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും അപകടത്തിെൻറ ആഘാതത്തിൽനിന്ന് പൂർണമായി മോചിതയായിട്ടില്ല പൂക്കോട്ടുംപാടം കൂറ്റമ്പാറ സ്വദേശി നീലാമ്പ്ര ഫിർദൗസിെൻറ ഭാര്യ ഷാദിയ നവാൽ. അപകടം നടന്ന സമയത്തുണ്ടായ കാതടപ്പിക്കുന്ന ശബ്ദം കേൾവിയെ ബാധിച്ചു. സീറ്റ് െബൽറ്റ് മുറുകി രക്തം കട്ടപിടിച്ചതിെൻറ പാടുകൾ വളരെക്കാലം പ്രയാസമുണ്ടാക്കി.
കാഴ്ച തകരാറിനും ഇടുപ്പ് വേദനക്കും അപകടം കാരണമായി. ഉറക്കമില്ലായ്മയും മറ്റും ഷാദിയയെയും മകൻ ആദം ഫിർദൗസിനെയും ഇപ്പോഴും അലട്ടുന്നു. 2020 ഫെബ്രുവരിയിലാണ് അബൂദബിയിലുള്ള ഭർത്താവ് ഫിർദൗസിെൻറ അടുത്തേക്ക് പോയത്. നാട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ദുരന്തം. വിമാനത്തിെൻറ പിൻഭാഗത്തെ സീറ്റിലായിരുന്നതിനാൽ സംഭവം നടന്നയുടൻ കാര്യമായ പരിക്കൊന്നും കണ്ടിരുന്നില്ല.
ഇടിയുടെ ആഘാതത്തിൽ ഷാദിയയുടെ നെറ്റിക്ക് വേദന മാത്രമാണ് അന്ന് അനുഭവപ്പെട്ടത്. ആറു മാസം മുമ്പ് ഭർത്താവിെൻറ അടുത്തേക്ക് പോയ ഷാദിയ ഈ മാസം നാട്ടിൽ തിരിച്ചെത്തും. അപകടവുമായി ബന്ധപ്പെട്ട് കാര്യമായ ആനുകൂല്യങ്ങളൊന്നും ഇതുവരെയും ഇവർക്കും ലഭ്യമായിട്ടില്ലെന്ന് സഹോദരൻ ഷാഹിദ് ഫാറൂഖി പറഞ്ഞു.