സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകണമെന്ന് കർഷകർ
text_fieldsപുലാമന്തോൾ: ആറ് മാസങ്ങൾക്കു മുമ്പ് സപ്ലൈകോ കർഷകരിൽനിന്ന് ശേഖരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്ന് കർഷകർ. ആറുമാസം കഴിഞ്ഞിട്ടും കൂലി കിട്ടാതെ കർഷകർ ദുരിതത്തിലാണ്. കർഷകരിൽ ഭൂരിഭാഗവും ചെറുകിട-പാട്ട ഭൂമിയിൽ കൃഷിയിറക്കിയവരാണ്. പണയപ്പെടുത്തിയും വായ്പ എടുത്തും കൃഷി ഇറക്കിയവക്ക് പണം പണം ലഭിക്കാത്തതിൽ അടുത്തതവണ എങ്ങനെ കൃഷിയിറക്കണമെന്നറിയാതെ നട്ടം തിരിയുകയാണിവർ.
സപ്ലൈകോ അധികൃതരുമായി ബന്ധപ്പെടുമ്പോൾ പണം ബാങ്കിലേക്ക് അയച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. ബാങ്കിൽ ചെല്ലുമ്പോൾ ആയിട്ടില്ല എന്ന ഒഴുക്കൻ മറുപടിയും ലഭിക്കുന്നു. കർഷകരെ നട്ടംതിരിക്കുന്ന വിധമുള്ള സപ്ലൈക്കോയുടെയും ബാങ്കിന്റെയും നടപടിയിൽ എൻ.സി.പി (എസ്) പുലാമന്തോൾ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹംസ പാലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സലാം, കെ.ടി. ഖാലിദ്, പി. അബ്ദു, എം.കെ. സക്കീർ, കെ.കെ. മുഹമ്മദ് കുട്ടി, മുഹമ്മദ് നിഷാൻ, കണ്ണീരി ഉമർ തുടങ്ങിയവർ സംസാരിച്ചു.