കവര്‍ച്ചക്കേസ് പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ
text_fieldsവേലൻ
രാമപുരം: കവര്‍ച്ചക്കേസിൽ ഒളിവിലിരുന്ന യുവാവിനെ 18 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി വേലനെയാണ് (42) രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2005 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളിലാപ്പള്ളി ഭാഗത്തെ വീടുകളിൽ അതിക്രമിച്ചുകയറിയ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.
കേസിൽ മറ്റ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ സംസ്ഥാനംവിട്ട് ഒളിവിൽ പോയി. വിവിധ കേസുകളിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് വേലനെ തേനിയിൽനിന്ന് പിടികൂടിയത്.
രാമപുരം എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഒമാരായ ബിജു കെ. രമേശ്, അരുൺകുമാർ, വിനീത് രാജ്, ഡി. വിഷ്ണു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.