വൃദ്ധ-ശിശു പരിപാലന കേന്ദ്രങ്ങളിലെ സുരക്ഷ: പരിശോധന ശക്തമാക്കാൻ സാമൂഹിക നീതി വകുപ്പ്
text_fieldsകൊണ്ടോട്ടി: വയോധികരെയും കുട്ടികളെയും താമസിപ്പിച്ചു പരിപാലിക്കുന്ന കേന്ദ്രങ്ങളില്‍ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന ഊര്‍ജ്ജിതമാക്കി സാമൂഹിക നീതി വകുപ്പ്. വിവിധ സംഘടനകളുടേയും ട്രസ്റ്റുകളുടേയും പേരില്‍ നിരവധി സ്ഥാപനങ്ങളാണ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ മിക്ക സ്ഥാപനങ്ങളിലും അന്തേവാസികളുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് സാമൂഹിക നീതി വകുപ്പ്.
കൊണ്ടോട്ടിക്കടുത്ത് പെരുവെള്ളൂരില് പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ കഴിഞ്ഞ ദിവസം സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് പുറത്തുവന്നിരുന്നത്. ഇല്ലത്തുമാട്ടിലെ അനധികൃത കേന്ദ്രത്തില്‍ വൃത്തിഹീന സാഹചര്യത്തില്‍ പാര്‍പ്പിച്ചിരുന്ന 16 അന്തേവാസികളെ ഉദ്യോഗസ്ഥ സംഘം കേന്ദ്രത്തില്‍ നിന്നുംമാറ്റി. 15 പേരെ സര്‍ക്കാര്‍ അംഗീകൃത നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ഒരാളെ ബന്ധുക്കള്‍ക്കൊപ്പവുമാണ് അയച്ചത്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരവധി പാര്‍പ്പിട സംരക്ഷണ കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം കേന്ദ്രങ്ങളില്‍ അന്തേവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പ്രത്യേക പരിശോധിനയിലൂടെ ദൂരീകരിക്കുകയും സംരക്ഷണകേന്ദ്രങ്ങില് അഭയാര്‍ഥികളുടെ മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുള്ള സംരക്ഷണം ഉറപ്പാക്കുകയുമാണ് വകുപ്പു തലത്തില്‍ പ്രത്യേക ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നത്.