ടെൻഡർ നടപടി വൈകുന്നു; അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് നിർത്തി
text_fieldsസർവിസ് നിർത്തിയ ചങ്ങാടം അരൂർ കടവിൽ കെട്ടിയിട്ട നിലയിൽ
അരൂർ: അരൂർ-കുമ്പളങ്ങി ജനതകടത്തിലെ ചങ്ങാട സർവിസ് മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ പ്രതിഷേധം ഉയർന്നു. ശനിയാഴ്ച രാവിലെ മുതലാണ് ചങ്ങാട സർവിസ് നിലച്ചത്. ചങ്ങാടം അരൂർ കടവിൽ കെട്ടിയിട്ടിരിക്കുകയാണ്. യാത്രക്കാർ രാവിലെ മുതൽ അക്കരെ കടക്കാൻ എത്തിയപ്പോഴാണ് ചങ്ങാടം ഇല്ലാത്ത വിവരം അറിയുന്നത്. യാത്രക്കാർ പ്രതിഷേധത്തോടെ മടങ്ങിപ്പോയി.
അരൂർ കെൽട്രോൺ-കുമ്പളങ്ങി കടവിൽ പാലം നിർമാണം തുടങ്ങിയതോടെയാണ് ഇവിടെ സർവിസ് നടത്തിയിരുന്ന ചങ്ങാട സർവിസ് അരൂർ-കുമ്പളങ്ങി ജനത കടവിലേക്ക് മാറ്റിയത്. എന്നാൽ, വിഷുത്തലേന്ന് ചങ്ങാട സർവിസ് നടത്തിപ്പുകാർ മുന്നറിയിപ്പില്ലാതെ സർവിസ് നിർത്തുകയായിരുന്നു. സർവിസ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായാണ് ഇവർ കാരണമായി പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ ഇടപെട്ട് അടുത്ത ദിവസം തന്നെ ഇവിടെ മറ്റൊരു ചങ്ങാട സർവിസ് ആരംഭിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതോടെ പുതിയ ടെൻഡർ നടപടികൾ നീണ്ടുപോയി. കഴിഞ്ഞ ആറിന് പുതിയ ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. പ്രതിദിനം 3500 രൂപ നഷ്ടത്തിലാണ് കഴിഞ്ഞ 30 ദിവസം തങ്ങൾ സർവിസ് നടത്തിയതെന്ന് കരാറുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഡീസൽ വില വർധനകൂടി വന്നതോടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സർവിസ് മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവർ പറയുന്നത്.


