വീടിന്റെ വാതിൽ തകർത്ത് 20 പവനും 30,000രൂപയും കവർന്നു
text_fieldsതാനൂർ: വട്ടത്താണി ആലിൻചുവട്ടിൽ വീടിന്റെ വാതിൽ തകർത്ത് 20 പവനും 30,000 രൂപയും രണ്ട് ലാപ് ടോപ്പുകളും കവർന്നു. പെരൂളി തലൂക്കാട്ടിൽ അലവി ഹാജിയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി അരീക്കോട്ടേക്ക് പോയ അലവി ഹാജിയും കുടുംബവും വ്യാഴാഴ്ച ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. താനൂർ എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് വിശദ പരിശോധന നടത്തി.
വീടിന്റെ നാല് വശത്തുമുള്ള സി.സി.ടി.വി കാമറകൾ തിരിച്ചുവെച്ച നിലയിലാണ്. വൈദ്യുതി മീറ്റർ ബോർഡിലെ ഫ്യൂസ് ഊരിമാറ്റിയിട്ടുണ്ട്. സദാസമയവും വാഹനങ്ങൾ പോകുന്ന റോഡരികിലാണ് വീട്. ഉയരമുള്ള ചുറ്റുമതിലും ഗേറ്റുമുള്ള വീടിന്റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് പൊലീസ് നിഗമനം.