കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്കൂളാക്കണമെന്ന് ബാലാവകാശ കമീഷന്
text_fieldsകാളംതിരുത്തി ബദല്‍ വിദ്യാലയം
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്കൂളാക്കണമെന്ന് ബാലാവകാശ കമീഷന് ഉത്തരവിട്ടു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് നല്കിയ പരാതിയിലാണ് നടപടി. 2005ലെ ബാലാവകാശ കമീഷന് ആക്ട് 15ാം വകുപ്പ് പ്രകാരം കാളംതിരുത്തിയിലെ എം.ജി.എല്‍.സി സ്കൂള്‍ എല്‍.പി സ്കൂളാക്കി ഉയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പാടാക്കി നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇത് 90 ദിവസത്തിനകം നടപ്പാക്കി അറിയിക്കണമെന്നാണ് നിർദേശം. 2022 മേയിലാണ് കാളംതിരുത്തി ബദല്‍ വിദ്യാലയം സര്‍ക്കാര്‍ അടച്ചു പൂട്ടുന്നത്. ഇതോടെ പ്രദേശത്തെ 117 കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി 2022 ജൂണ്‍ ആറിനാണ് യൂത്ത്ലീഗ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 2025 ജനുവരിയില്‍ മലപ്പുറം റസ്റ്റ് ഹൗസില്‍ ബാലാവകാശ കമീഷന് ചെയര്പേഴ്സൻ കെ.വി. മനോജ് കുമാര്‍, കമീഷന് അംഗങ്ങളായ സിസിലി ജോസഫ്, ബി. മോഹന കുമാര്‍, രജിസ്ട്രാര്‍ എസ്. മിനി ഭാസ്കരന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, വിദ്യഭ്യാസ ഉപഡയറക്ടര്‍ രമേഷ് കുമാര്‍, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്. ദേവേഷ്, പരാതിക്കാരനായ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രസിഡന്റ് യു.എ. റസാഖ് എന്നിവരും പങ്കെടുത്തിയിരുന്നു.
അടച്ചു പൂട്ടാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഹാജറായ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും കമീഷന് യൂത്ത്ലീഗ് വാദം പൂർണമായും ശരിവെക്കുകയായിരുന്നു. 200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന, നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ഗതാഗത സൗകര്യമുള്‍പ്പെടെ കുറവാണെന്നും ഈ വിദ്യാലയമല്ലാതെ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമില്ലെന്നും യൂത്ത്ലീഗ് വാദിച്ചു.
മാത്രവുമല്ല 2014ല്‍ എല്‍.പി സ്കൂളാക്കി ഉയര്‍ത്തിയിരുന്നെങ്കിലും കെട്ടിടവും സ്ഥലുമില്ലാത്തതിനാല് അത് നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്കൂളിനായി സ്വന്തം കെട്ടിടവും 1.10 ഏക്കര്‍ ഭൂമിയുമുണ്ടെന്നും പറഞ്ഞ യൂത്ത്ലീഗ് അന്നത്തെ സര്‍ക്കാര്‍ ഉത്തരവുകളും കൈമാറി.
സ്കൂള്‍ പൂട്ടിയ നടപടിക്കെതിരെ പി.ടി.എയും പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ നടുത്തൊടി മുസ്തഫയും കോടതിയെ സമീപിച്ച് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്താണ് ഇപ്പോള്‍ ബദല്‍ വിദ്യാലയം പ്രവര്‍ത്തിക്കുന്നതെന്ന് കമീഷനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ മാസം 21ന് ഇറക്കിയ ഉത്തരവ് വിദ്യഭ്യാസ വകുപ്പിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പരാതിക്കാരനും കൈമാറിയിട്ടുണ്ട്.