തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വഗ് രോഗ വിഭാഗം ഒ.പി വീണ്ടും മുടങ്ങി
text_fieldsതിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിച്ച ത്വഗ് രോഗ വിഭാഗം ഒ.പി വീണ്ടും മുടങ്ങി. ആറ് മാസക്കാലമായി ഡോക്ടർ ഇല്ലാത്തതിനാൽ ഒ.പി മുടങ്ങി കിടക്കുകയായിരുന്നു. ഉണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞുപോയതിനെ തുടർന്ന് പകരം ഡോക്ടറെ വെക്കാത്തതിനാലായിരുന്നു ത്വഗ് രോഗ വിഭാഗം പ്രവർത്തിക്കാതിരുന്നത്.
സാമൂഹിക പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. തുടർന്ന് മാർച്ച് 26ന് ആശുപത്രിയിൽ ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിച്ചെങ്കിലും അവർ രണ്ട് ദിവസം മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായത്.
ചാർജ്ജെടുത്ത ഡോക്ടർ ഇപ്പോൾ നീണ്ട അവധിയിൽ പോയിരിക്കുകയാണെന്നാണ് ലഭ്യമാവുന്ന വിവരം. ദിവസവും രണ്ടായിരത്തോളം രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നൂറുകണക്കിന് രോഗികളാണ് ത്വഗ് രോഗ വിഭാഗത്തെ ആശ്രയിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിലവിൽ രോഗികൾ.