താനൂർ ബോട്ട് ദുരന്തം; നഗരസഭ രേഖകൾ ഹാജരാക്കണമെന്ന് ജുഡീഷ്യൽ കമീഷൻ
text_fieldsതിരൂർ: ബോട്ട് ദുരന്തത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ടുടമ നൽകിയ ലൈസൻസ് അപേക്ഷയിൽ താനൂർ നഗരസഭ എടുത്ത തീരുമാനം സംബന്ധിച്ച ഫയലുകളും തീരുമാനം ബോട്ടുടമയെ അറിയിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയിൽ സൂക്ഷിച്ച ഡെസ്പാച്ച് രജിസ്റ്ററും ഹാജരാക്കാൻ ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമീഷൻ ഉത്തരവിട്ടു. തിരൂർ ഗവ. റസ്റ്റ് ഹൗസിൽ ജുഡീഷ്യൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമീഷൻ അംഗമായ ഡോ. കെ. നാരായണൻ എന്നിവർ നടത്തിയ സിറ്റിങ്ങിലാണ് ഉത്തരവ്.
അപേക്ഷ പരിശോധിച്ച് ബോട്ടുടമയെ രേഖാമൂലം തീരുമാനം അറിയിച്ചിട്ടുണ്ടെന്നും ഒട്ടുംപുറം തൂവൽ തീരത്തെ ബോട്ട് സർവിസായതിനാൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഒരാഴ്ചക്കുള്ളിൽ തന്നെ ബോട്ടുടമക്ക് മറുപടി നൽകിയിട്ടുണ്ടായിരുന്നുവെന്നും ബോട്ടുടമ ഇക്കാര്യത്തിൽ ഒരുവിധ നടപടികളും എടുക്കുകയുണ്ടായിട്ടില്ലെന്നും താനൂർ നഗരസഭ സെക്രട്ടറി ടി. അനുപമ കമീഷൻ മുമ്പാകെ അറിയിച്ചപ്പോഴാണ് രേഖകൾ ഹാജരാക്കാനും ഫയൽ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ വിസ്തരിക്കാൻ സാക്ഷിപ്പട്ടിക നൽകാനും ജുഡീഷ്യൽ കമീഷൻ ഉത്തരവിട്ടത്.
സർവിസ് നടത്തുന്നതിന് താൻ നഗരസഭ സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ നഗരസഭ തീരുമാനമെടുത്തിരുന്നില്ലെന്നായിരുന്നു ബോട്ടുടമ പാട്ടരകത്ത് നാസർ വിചാരണവേളയിൽ അറിയിച്ചിരുന്നത്. ആ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് നഗരസഭ സെക്രട്ടറി ജുഡീഷ്യൽ കമീഷൻ മുമ്പാകെ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് രേഖകളുടെ സാധുത തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷി ലിസ്റ്റ് ജൂൺ 10നുള്ളിൽ ഹാജരാക്കാൻ കമീഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയത്. കമീഷനായി അഡ്വ. ടി.പി. രമേശ്, സർക്കാറിനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ടി.പി. അബ്ദുൽ ജബ്ബാർ, താനൂർ നഗരസഭക്കായി അഡ്വ. എം.കെ. മൂസക്കുട്ടി, ജില്ല മുസ്ലിം ലീഗിനായി അഡ്വ. കെ.എ. ജലീൽ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി അഡ്വ. പി.പി. റഊഫ്, പ്രതികൾക്കായി അഡ്വ. ബാബു കാർത്തികേയൻ, അഡ്വ. നസീർ ചാലിയം, അഡ്വ. നിഖിൽ എന്നിവരും ഹാജരായി. അടുത്ത ജുഡീഷ്യൽ കമീഷൻ സിറ്റിങ് ജൂൺ 10ന് നടക്കും.