കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് പരിഷ്കരണം: വെട്ടിലായി യാത്രക്കാർ
text_fieldsകെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എയർ ബസ്
തിരൂർ: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ പരിഷ്കരണത്തിൽ വെട്ടിലായി തിരൂർ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർ. തിരൂർ വഴിയുള്ള മാനന്തവാടി -തിരുവനന്തപുരം സൂപ്പർ ഡീലക്സ് എയർ ബസിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം പരിഷ്കരിച്ചത്. ദീർഘദൂര യാത്രക്കാർക്ക് മാത്രം മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന രീതിയിലാണ് പരിഷ്കരണം. ആകെ സർവിസിന്റെ 75 ശതമാനത്തോളം ദൂരം യാത്ര ചെയ്യുന്നവർക്കാണ് ആദ്യഘട്ടത്തിൽ ഈ സർവിസിൽ ബുക്ക് ചെയ്യാൻ കഴിയുക.
മറ്റു യാത്രക്കാർക്ക് സർവിസ് ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് മാത്രമേ റിസർവേഷൻ ചെയ്യാൻ കഴിയുകയുള്ളൂ. ഇതോടെ പരപ്പനങ്ങാടി, താനൂർ, തിരൂർ, പൊന്നാനി, ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറവൂർ, എന്നിങ്ങനെ തീരദേശ മേഖലയിൽനിന്നുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള ഏക പ്രീമിയം ബസിൽ മുൻകൂട്ടി റിസർവേഷൻ ചെയ്യാൻ കഴിയില്ല.
കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ഏറ്റവും നിരക്ക് കുറവുള്ള ഈ സർവിസിനെ ദീർഘദൂര യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നതിനാൽ 24 മണിക്കൂർ മുമ്പ് തന്നെ റിസർവേഷൻ പൂർത്തിയാകാറുണ്ട്. ഇതോടെ ഈ ഭാഗങ്ങളിൽ നിന്നും തലസ്ഥാനത്തേക്ക് അടക്കമുള്ള യാത്രക്കാർക്ക് ഈ സർവിസിനെ ഒരു നിലയിലും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ദീർഘദൂര യാത്രക്കാരെ ലക്ഷ്യംവെച്ച് കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സൂപ്പർ ഡീലക്സ് ബസുകളിലാണ് ആദ്യഘട്ടത്തിൽ ഈ പരിഷ്കരണം കൊണ്ടുവന്നത്. വരുമാന വർധനവുണ്ടായതോടെ മറ്റു പല സൂപ്പർ ഡീലക്സ് ബസുകളിലും ഈ ഓൺലൈൻ പരിഷ്കരണം ഏർപ്പെടുത്തി. ഏറ്റവും ഒടുവിലാണ് തിരൂർ വഴി തിരുവനന്തപുരത്തേക്കുള്ള ഏക പ്രീമിയം ക്ലാസ് സർവിസായ മാനന്തവാടി-തിരുവനന്തപുരം സൂപ്പർ ഡീലക്സിലും ഈ പരിഷ്കരണം കൊണ്ടുവന്നത്.
എന്നാൽ, ഈ റൂട്ടിൽ തിരുവനന്തപുരത്തേക്കുള്ള ഏക പ്രീമിയം ക്ലാസ് സർവിസായതിനാൽ ഇവിടെയുള്ള യാത്രക്കാർക്ക് മറ്റു ബസുകളെ ആശ്രയിക്കാനും കഴിയുന്നില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്നുവർഷം മുമ്പാണ് തിരൂർ വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് സർവിസ് ആരംഭിക്കുന്നത്. ഈ റൂട്ടിലെ ഏക പ്രീമിയം സർവിസ് ആയതിനാൽ പരമാവധി യാത്രക്കാർക്ക് ഉപയോഗപ്പെടുത്താൻ തിരൂരിന് പുറമെ പരപ്പനങ്ങാടി, താനൂർ തുടങ്ങിയ സ്ഥലങ്ങളിലും റിസർവേഷൻ പോയൻറ് അനുവദിച്ചിരുന്നു.
ഒരു ദിവസം മുമ്പ് തന്നെ റിസർവേഷൻ പൂർത്തിയാകുന്നതിനാൽ പെട്ടെന്ന് യാത്ര ഉദ്ദേശിക്കുന്നവർക്ക് ഈ ബസിൽ സീറ്റ് ലഭിക്കാറില്ല. ഇതിനാൽ ഇതുവഴി മറ്റൊരു പ്രീമിയം സർവിസ് കൂടി ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് നിലവിലുള്ള ഏക ബസിൽ റിസർവേഷൻ ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നത്.
ഇത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് ആക്ഷേപവും യാത്രക്കാർ ഉയർത്തുന്നുണ്ട്. ഓൺലൈൻ റിസർവേഷൻ സംവിധാനം പഴയ രീതിയിലാക്കുകയോ അല്ലെങ്കിൽ കോഴിക്കോട് നിന്നും ആരംഭിക്കുന്ന രീതിയിൽ മറ്റൊരു തിരുവനന്തപുരം സൂപ്പർ ഡീലക്സ് സർവിസ് ആരംഭിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.