തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി
text_fieldsതിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടിയ നിരോധിത വിദേശ സിഗരറ്റ് ശേഖരം
തിരൂർ: 15 കോടിയോളം രൂപ വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് ശേഖരം കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടി. മൂന്ന് റൂമുകളിലായി സൂക്ഷിച്ച സിഗരറ്റ് ശേഖരമാണ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് കടൽ മാർഗമെത്തിച്ച ഇവ കണ്ടെയ്നറുകളിൽ തിരൂരിൽ കൊണ്ടുവന്ന് സൂക്ഷിക്കുകയായിരുന്നെന്നാണ് നിഗമനം. പല ഭാഗങ്ങളിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. മറ്റുചിലയിടങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കുറഞ്ഞ അളവിൽ ഇത്തരം സിഗരറ്റ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണമാണ് തിരൂരിലെ ഗോഡൗണിൽ എത്തിച്ചത്.
കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് കമീഷണർ പത്മാവതി, ജോയന്റ് കമീഷണർ ആദിത്യ, ഡെപ്യൂട്ടി കമീഷണർ ആനന്ദകുമാർ എന്നിവരുടെ നിർദേശപ്രകാരം സൂപ്രണ്ട് എൻ.പി. ഗോപിനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം. സിലീഷ്, അരുൺകുമാർ, ഇൻസ്പെക്ടർമാരായ അശ്വന്ത്, അമീൻ, രാജീവ് ബിഹുൽ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ. ഹെഡ് ഹവിൽദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടികൂടിയത്.