മലയാള സർവകലാശാല വികസനം; ഇന്ന് നടത്താനിരുന്ന സ്ഥല പരിശോധന മാറ്റി
text_fieldsതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വികസനത്തിനായി ടി.എം.ജിയുടെ സ്ഥലമേറ്റെടുക്കാനുള്ള സർക്കാർ ശ്രമം വിവാദമായതിനു പിന്നാലെ സർക്കാറിന്റെ ഉന്നതതല സംഘത്തിന്റെ സ്ഥല പരിശോധന മാറ്റി.
ഡെപ്യൂട്ടി ഡയറക്ടറാണ് ബുധനാഴ്ചത്തെ സ്ഥല പരിശോധന മാറ്റിയതായി ബന്ധപ്പെട്ടവരെ അറിയിച്ചത്. വർഷങ്ങൾക്ക് മുമ്പ് സർവകലാശാലക്ക് സ്വന്തം കെട്ടിടം നിർമിക്കാനായി സ്വകാര്യ വ്യക്തികളിൽനിന്ന് ലക്ഷങ്ങൾ നൽകി വാങ്ങിയ ഭൂമി വെറുതെ കിടക്കുമ്പോൾ തുഞ്ചൻ ഗവ. കോളജിന്റെ അഞ്ച് ഏക്കർ കൂടി ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തുകയും ബുധനാഴ്ച മലയാളം സർവകലാശാല പരിസരത്ത് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിളിച്ച യോഗത്തിൽ കോളജ് അധികൃതർ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
എന്നാൽ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് നിലവിലെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. 2012ൽ ടി.എം.ജി കോളജിൽനിന്ന് ഏറ്റെടുത്ത 5 ഏക്കർ ഭൂമിയിലാണ് മലയാള സർവകലാശാല തുടങ്ങിയത്. സർവകലാശാല സ്ഥിരം സംവിധാനത്തിലേക്ക് മാറുമെന്നും അഞ്ചുവർഷത്തിനകം ഭൂമി തിരികെ നൽകുമെന്ന ധാരണയിലായിരുന്നു അത്. എന്നാൽ, സർവകലാശാലക്ക് സ്വന്തം കെട്ടിടം നിർമിക്കാനായി പല സ്ഥലങ്ങളും പരിഗണിച്ചിരുന്നെങ്കിലും ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വെട്ടം വില്ലേജിലെ മാങ്ങാട്ടിരിയിലെ 11 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ആ സമയത്ത് തന്നെ ഈ സ്ഥലം കെട്ടിടങ്ങൾ നിർമിക്കാൻ കഴിയാത്ത വിധത്തിലുള്ള ചതുപ്പു നിലമാണെന്ന് ആരോപണം ഉയർന്നിരുന്നു.കൂടാതെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾ തള്ളി 2021ൽ സർക്കാർ ഭൂമിയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള പ്രമുഖരുടെ താൽപര്യ പ്രകാരമാണ് ഏറ്റെടുക്കൽ നടന്നതെന്നും സെന്റിനു 10,000 രൂപ മാത്രം വിലയുള്ള ഭൂമി 1.6 ലക്ഷം നൽകിയാണു ഏറ്റെടുത്തതെന്നും ആരോപണമുയർത്തി മുസ്ലിം ലീഗ് ഉൾപ്പടെയുള്ള കക്ഷികൾ സമരം ചെയ്തിരുന്നു.
എന്നാൽ, ഭൂമിയേറ്റെടുത്ത് നാല് വർഷം പൂർത്തിയിട്ടുണ്ട്. ബജറ്റിൽ 20 കോടിയോളം രൂപ നീക്കിവെച്ചിട്ടും ഏറ്റെടുത്ത ഭൂമിയിൽ തറക്കല്ലിടലല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഇതിനിടെയാണ് സർവകലാശാലയുടെ വികസനത്തിനായി ടി.എം.ജിയുടെ അഞ്ച് ഏക്കറിൽ കൂടി സർക്കാർ കണ്ണുവെക്കുന്നത്. നേരത്തേ ഏറ്റെടുത്ത ഭൂമിയായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ നീക്കമെന്ന് പ്രതിഷേധത്തിന് മുൻപന്തിയിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ പറയുന്നത്.