ഓണക്കാലത്തും ജീവിതം വഴിമുട്ടി കടല, ഇഞ്ചിമിഠായി വിൽപനക്കാർ
text_fieldsവളാഞ്ചേരി: കോവിഡ് കാരണം ആഘോഷങ്ങളും സമ്മേളനങ്ങളും നിലച്ചതോടെ തീരാദുരിതത്തിലായി കടല, ഇഞ്ചിമിഠായി വിൽപനക്കാർ. ആറു മാസത്തിലേറെയായി ഇവർക്ക് ജോലിയില്ല.
ഉത്സവ, സമ്മേളനസ്ഥലങ്ങളിൽ തലച്ചുമടായി കൊണ്ടുവരുന്ന സാധനങ്ങൾ വിൽപന നടത്തി ലഭിച്ചിരുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കുറച്ചെങ്കിലും വരുമാനം ലഭിച്ചിരുന്നത് മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ്. കോവിഡ് കാരണം ഈ വർഷം അതും ലഭിച്ചില്ല. ഇവരുടെ ക്ഷേമത്തിനായി പ്രത്യേക സംഘടനകളില്ലാത്തതിനാൽ വിവിധ മേഖലയിലെ തൊഴിലാളികൾക്ക് നൽകിയ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല.
ചായയും പലഹാരങ്ങളുമായി സൈക്കിളിൽ വിൽപന നടത്തുന്നവരുടെയും അവസ്ഥയും ഇതുതന്നെ. ലോക്ഡൗൺ പിൻവലിക്കുകയും ജനജീവിതം പഴയ പടിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും ഇവർക്ക് മാത്രം ദുരിതത്തിൽനിന്ന് കരകയറാൻ സാധിക്കുന്നില്ല. വരുമാനമാർഗം അടഞ്ഞ കാൽനട കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം ലഭിക്കണമെന്നാവശ്യം ശക്തമാണ്.