ബുക്ക് ചെയ്ത സ്റ്റോപ്പിൽ ബസ് എത്തിയില്ല; 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsവള്ളിക്കുന്ന്: എറണാകുളത്തേക്ക് പോകാൻ ബുക്ക് ചെയ്ത ബസ് സ്റ്റോപ്പിൽ എത്താത്തതിനെ തുടർന്ന് യുവ അഭിഭാഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി ഹിഷാം രാമനാട്ടുകരയിൽ നിന്ന് എറണാകുളത്ത് പോകാൻ റെഡ് ബസ് ഓൺലൈൻ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയതിരുന്നു.
ബസ് പുലർച്ചെ 1.30ന് രാമനാട്ടുകര എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, രാമനാട്ടുകര എത്തുകയില്ലെന്നും ഫറോക്കിലൂടെ തിരൂർ വഴിയാണ് എറണാകുളത്തേക്ക് പോവുന്നതെന്നും ബസ് കോഴിക്കോട് നിന്ന് പുറപ്പെടുന്നതിന്റെ പത്ത് മിനിറ്റ് മുമ്പ് അറിയിപ്പ് കിട്ടി. പുലർച്ചെ ആയതിനാൽ ടാക്സി വിളിക്കുകയും ഫറോക്കിൽ എത്തുകയും ചെയ്തു. ഫറോക്കിൽ നിന്ന് ബസിൽ കയറിയെങ്കിലും അനുവദിച്ച സീറ്റ് നൽകിയില്ല. തുടർന്നാണ് ഹിഷാം അഡ്വ. അജാസ് മുഖേന നോട്ടീസ് അയച്ചത്.
ശേഷമാണ് ബസ് കമ്പനി 20,000 രൂപ നഷ്ടപരിഹാര തുകയായി നൽകേണ്ടി വന്നത്. ചേലേമ്പ്ര ചാലിപ്പറമ്പ് തേവങ്ങാട്ട് ഹൗസിലെ അബ്ദുൽ റഷീദ് - ജമീല ദമ്പതികളുടെ മകനാണ് ഹിഷാം.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഹിഷാം, എം.എസ്.എഫിന്റെ നിയമ വിദ്യാർഥി സംഘടനയായ ലോ ഫെഡ് സംസ്ഥാന ട്രഷററും വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡൻറുമാണ്.