കാറ്റേ നീ വീശരുതിപ്പോൾ...; കോട്ടക്കടവ്-ചെട്ടിപ്പടി റൂട്ടിൽ മറിഞ്ഞുവീഴാൻ പാകത്തിൽ നിരവധി മരങ്ങൾ
text_fieldsഅത്താണിക്കൽ കച്ചേരിക്കുന്ന് വളവിൽ അപകട ഭീഷണിയായ ചീനിമരം
വള്ളിക്കുന്ന്: അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി കടലാസിൽതന്നെ. സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന് ആക്ഷേപം. ഏത് നിമിഷവും മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീഴുമെന്ന ആശങ്കയിലാണ് കോട്ടക്കടവ്, ആനങ്ങാടി വഴി പരപ്പനങ്ങാടി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ.
കൂറ്റൻ ചീനി ഉൾപ്പെടെയുള്ള മരങ്ങളാണ് വീഴാൻ പാകത്തിൽ ചെരിഞ്ഞുനിൽക്കുന്നത്. തണൽ മരങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. ചെട്ടിപ്പടി മുതൽ കച്ചേരിക്കുന്ന് വരെയുള്ള ഭാഗങ്ങൾ പൂഴി പ്രദേശമാണ്. ഇതുകൊണ്ട് തന്നെ മരങ്ങൾ വീഴാൻ സാധ്യത കൂടുതലാണ്. മാസങ്ങൾക്കുമുമ്പ് നിരവധി മരങ്ങളാണ് ഇത്തരത്തിൽ കടപുഴകി വീണത്. റോഡരികിൽ ഉണങ്ങിനിൽക്കുന്ന മരങ്ങളും നിരവധിയാണ്.
ആനങ്ങാടി റെയിൽവേ ഗേറ്റിനോട് ചേർന്ന ചീനിമരങ്ങൾ ചാഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്. ട്രെയിനുകൾ കടന്നുപോവാൻ റെയിൽവേ ഗേറ്റ് അടക്കുന്ന വേളകളിൽ ഇരുഭാഗത്തേക്കും പോവാൻ നിർത്തിയിടുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് കാറ്റടിക്കുമ്പോൾ മരക്കൊമ്പുകൾ വീഴുന്നത് പതിവാണ്. വാഹനങ്ങൾ ഭീതിയോടെയാണ് മരത്തിനു ചുവട്ടിൽ നിർത്തിയിടുന്നത്. കച്ചേരിക്കുന്നിലും ഇത്തരത്തിൽ നിരവധി മരങ്ങളുണ്ട്.
കൂറ്റൻ കണ്ടെയ്നർ ലോറികളിൽ തട്ടി ചാഞ്ഞുനിൽക്കുന്ന ശിഖരങ്ങൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്കൂൾ ബസുകൾ സർവിസ് നടത്തുന്ന റോഡ് കൂടിയാണിത്. ദുരന്തം ഉണ്ടായാൽ മാത്രമേ അധികൃതർ കണ്ണ് തുറക്കുകയുള്ളൂവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ നേരത്തേ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ബസ്റ്റോപ്പുകളുടെ സമീപവും കൂറ്റൻ ചീനി മരങ്ങൾ ഭീഷണിയോടെ നിലകൊള്ളുന്നുണ്ട്.നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രദേശവാസികൾ പറയുന്നു.