കാഴ്ചകൾ ആസ്വദിക്കാൻ പുഴയോര പാതയൊരുങ്ങുന്നു; പുല്ലിക്കടവ്-പാറക്കടവ് പുഴയോര പാത നിർമാണം ആരംഭിച്ചു
text_fieldsനിർമാണം ആരംഭിച്ച ചേലേമ്പ്ര പുല്ലിപ്പുഴയോരത്തെ പാത
വള്ളിക്കുന്ന്: പുഴയോര കാഴ്ചകൾ കാണാനും പ്രാദേശിക ടൂറിസം വഴിയൊരുക്കാനും ചേലേമ്പ്ര പുല്ലിപ്പുഴയോരത്ത് പാതയൊരുങ്ങുന്നു. അഞ്ച് ഘട്ടങ്ങളിലാണ് ഏഴ് കിലോമീറ്ററിൽ പുല്ലിക്കടവ്-പാറക്കടവ് പുഴയോര പാത ഒരുക്കുക. രണ്ടാംഘട്ടത്തിന് ആസ്തി വികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ വകയിരുത്തുമെന്ന് എം.എൽ.എ അറിയിച്ചു.
സിൽക് പാലം മുതൽ മുനമ്പത്ത്ക്കടവ് പാലം വരെയുള്ള ഭാഗത്ത് മൂന്നും നാലും ഘട്ടങ്ങളിലായും പാറക്കടവ് മുതൽ മുക്കത്തക്കടവ് വരെ ഭാഗത്ത് അഞ്ചാംഘട്ടമായുമാണ് നിർമാണം നടക്കുക. പുഴയോര, കനാൽ സംഗമ കാഴ്ചകളും കണ്ടൽകാടുകളും ആസ്വദിച്ച് പുഴയോരത്തിലൂടെ നടക്കാൻ ഇതിലൂടെ സാധിക്കും.
പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർദേശിച്ച ഗ്രാമീണ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് പാതയുടെ ഒന്നാംഘട്ട പ്രവൃത്തി ആരംഭിച്ചത്. 220 മീറ്ററോളം നീളത്തിൽ പുഴയുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിച്ച് 12 അടി വീതിയിലാണ് നിർമാണം. ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തിയ പുല്ലിപ്പുഴ സർവേ പൂർത്തീകരിച്ച ശേഷമാണ് മൂന്നും നാലും അഞ്ചും ഘട്ട പുഴയോര പാത നിർമാണ പദ്ധതിക്ക് തുടക്കമിടാനാകൂ.