വൈദ്യുതി ബില്ലടക്കാൻ അറിയിച്ച ഉദ്യോഗസ്ഥനെ ഓഫിസിൽ എത്തി മർദിച്ച യുവാവ് അറസ്റ്റിൽ
text_fieldsസാദിഖ്
വണ്ടൂർ: വൈദ്യുതി ബില്ലടക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിലെത്തി മർദിച്ചു. കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സ്വദേശി സി. സുനിൽ ബാബുവിനാണ് (39) മർദനമേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്പൻ സക്കറിയ സാദിഖാണ് (48) വെട്ടുകത്തിയുമായി കെ.എസ്ഇ.ബി ഓഫിസിലെത്തി ജീവനക്കാരനെ മർദ്ദിച്ചത്.
അസി. എൻജിനീയറുടെ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. വെട്ടുകത്തിയുമായി ഓഫിസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സക്കറിയ സാദിഖ്
ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പിറകിൽനിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഓഫിസിലെ ഫർണിച്ചറുകൾക്കും കേട് സംഭവിച്ചിട്ടുണ്ട്.
ഈ സമയം തടയാൻ ചെന്ന മറ്റ് ജീവനക്കരെയും ഇയാൾ ഭീഷണിപ്പെടുത്തി. വൈദ്യുതി ബില്ലടക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരം അറിയിക്കുക പതിവാണ്. ഈകൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. തുടർന്നാണ് ഇയാൾ പ്രകോപിതനായി കെ.എസ്.ഇ.ബി ഓഫിസിലെത്തി ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
ഈ സമയം ഭയന്ന ജീവനക്കാർ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. സുനിൽബാബുവിന്റെ കഴുത്തിനും പുറത്തുമാണ് മർദനമേറ്റത്.