കനോലി കനാൽ തീരത്തെ വീടുകളിൽ വെള്ളക്കെട്ട്
text_fieldsവെളിയങ്കോട് മൂന്നാം വാർഡ് ശ്രീലങ്കൻ നഗറിലെ വെള്ളക്കെട്ട്
വെളിയങ്കോട്: മഴ ശക്തമായതോടെ കനോലി കനാൽ തീരത്തെ ജനങ്ങൾ ദുരിതത്തിൽ. വെളിയങ്കോട്, മാറഞ്ചേരി പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തിൽ കനോലി കനാൽ തീരത്തെ പല വീടുകളിലും വെള്ളം കയറി. വെളിയങ്കോട് മൂന്നാം വാർഡ് ശ്രീലങ്കൻ നഗറിലെ രണ്ട് വീടുകൾക്ക് ഉള്ളിലേക്ക് വെള്ളം കയറി. തൈവളപ്പിൽ സഫിയ,പത്മവതി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവർ മാറി താമസിച്ചിട്ടുണ്ട്.
അടുത്ത ദിവസം കൂടി മഴ തുടർന്നാൽ മറ്റു വീടുകളിലും വെള്ളം കയറും. പ്രദേശത്തെ കുടുംബങ്ങൾക്ക് വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണമാണ് ശ്രീലങ്കൻ നഗറിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. നിർമാണവുമായി ബന്ധപ്പെട്ട് കനോലി കനാലിലെ വെള്ളം വഴി തിരിച്ച് വിടുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കനാൽ തീരങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യവുമാണ് ഉള്ളത്.
സാഹചര്യങ്ങൾ വിലയിരുത്താൻ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. ലോക്ക് കം ബ്രിഡ്ജുമായി ബന്ധപ്പെട്ട വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചതായി പ്രസിഡന്റു കല്ലാട്ടേൽ ഷംസു അറിയിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, പഞ്ചായത്ത് സെക്രട്ടറി മനോജ്, വില്ലേജ് ഓഫിസർ ടി.ആർ. അനു, വാർഡ് മെംബറായ സുമിത രതീഷ്, റസ്ലത്ത് സക്കീർ തുടങ്ങിയവരും പ്രസിഡന്റിശനാപ്പമുണ്ടായിരുന്നു.