റിസോർട്ട് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു
text_fieldsതീയിട്ടും മറ്റും നശിപ്പിച്ച കണ്ടൽക്കാടിന്റെ ഭാഗം
വെളിയങ്കോട്: റിസോർട്ട് നിർമാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തി കണ്ടൽക്കാടുകൾ നശിപ്പിച്ചതായി പരാതി. വെളിയങ്കോട് പഞ്ചായത്ത് 17 വാർഡ് പത്തുമുറി പുഴയോരത്തെ കണ്ടൽക്കാടുകളാണ് മണ്ണുമാന്തി ഉപയോഗിച്ചും തീയിട്ടും നശിപ്പിച്ചത്.
ദേശാടന പക്ഷികളും അപൂർവയിനം മീനുകളുമടക്കം ജൈവ വൈവിധ്യ സമ്പത്തുള്ള പ്രദേശമാണ് നശിപ്പിക്കപ്പെട്ടത്. ഇതുമൂലം കടലേറ്റ സമയത്ത് കരയിലേക്ക് കയറുന്ന വെള്ളം പുഴയിലേക്ക് ഒഴുകി പോകാൻ തടസം നേരിടും. ഇത് തീരദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
സംഭവത്തിൽ നാട്ടുകാർ ജൈവവൈവിധ്യ ബോർഡിനും, തഹസിൽദാർക്കും പരാതി നൽകി. റവന്യൂ ഭൂമി അളന്ന് തിട്ടപ്പെടുത്തി പൂർണ രൂപത്തിലാക്കണമെന്നും, നശിപ്പിക്കപ്പെട്ട കണ്ടൽ ചെടികൾ വീണ്ടും നട്ടുപിടിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് റിസോർട്ട് നിർമിക്കാൻ ഭൂമി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു.