വലിയോറ വാക്കിക്കയം റെഗുലേറ്റർ നിർമാണം; പൂർത്തീകരിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsവേങ്ങര: വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ, തെന്നല, പെരുമണ്ണ, ക്ലാരി, പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സായ കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിൽ മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയായ വാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാൻ കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജലസേചന വിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകി.
വലിയോറ വാക്കിക്കയം റഗുലേറ്ററിന്റെ അനുബന്ധ പ്രവർത്തികൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം യൂസുഫലി വലിയോറ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. റെഗുലേറ്ററിന്റെ അനുബന്ധ പ്രവൃത്തിയായ 21 മീറ്റർ പാർശ്വഭിത്തി നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
ഇതുമൂലം മണ്ണും മരങ്ങളും പുഴയിലേക്ക് ഇടിഞ്ഞിരുന്നു. റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോകാൻ സ്വകാര്യവ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കേണ്ടതുണ്ട്.
റോഡ് വീതി കൂട്ടാൻ താൽക്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളൂടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർ കമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും വാക്കാലുള്ള ഉറപ്പും നടപ്പായിട്ടില്ല. എറണാകുളം ആസ്ഥാനമായ സെഗൂറ ഫൗണ്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ കമ്പനി പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
പ്രോജക്ട് ഓഫിസ് കെട്ടിടത്തിന് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭിക്കാത്തതും റെഗുലേറ്ററിന്റെ തുടർപ്രവർത്തനത്തെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു സർക്കാറിന്റെ കാലത്തും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ജലസേചന-ജലനിധി ഉദ്യോഗസ്ഥർക്കും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചിലവിൽ 2016ലാണ് ബാക്കിക്കയം റെഗുലേറ്റർ നിർമാണ പ്രവർത്തി ആരംഭിച്ചത്. 2020ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. അനുബന്ധ പ്രവൃത്തികൾക്കായുള്ള അഞ്ചു കോടിയോളം രൂപയുടെ എസ്റ്റിമേറ്റ് ജലവിഭവവകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. മനുഷ്യാവകാശ കമീഷൻ ഉത്തരവായതോടെ തുടർപ്രവർത്തനങ്ങൾക്ക് വേഗത കൂടുമെന്നാണ് പ്രതീക്ഷ.