നടുക്കുന്ന കാഴ്ചകൾ ഇനി ഓർമ മാത്രം; ഇറാനിലെ മരണമുനമ്പിൽനിന്ന് വീടണഞ്ഞ് അഫ്സൽ
text_fieldsഅഫ്സൽ മക്കളായ ദിയാനും എനോറക്കുമൊപ്പം ചെണ്ടപ്പുറായയിലെ വീട്ടിൽ
വേങ്ങര: ഇറാനിലെ തെഹ്റാനിൽ സ്ഫോടനങ്ങൾക്ക് മധ്യേ രണ്ടാഴ്ച തീതിന്ന് കഴിഞ്ഞ അഫ്സലും മുഹമ്മദും സുരക്ഷിതമായി വീടണഞ്ഞു. മലപ്പുറം എ.ആർ നഗർ ചെണ്ടപ്പുറായ സ്വദേശി ഈന്തുംമുള്ളൻ സൈതലവിയുടെ മകൻ അഫ്സൽ (38) ചൊവ്വാഴ്ച പുലർച്ച നാലോടെ സ്വന്തം വീട്ടിലെത്തി. പറപ്പൂർ ചോലക്കുണ്ട് സ്വദേശി മുഹമ്മദ് (48) തിങ്കളാഴ്ച ദുബൈയിലും തിരിച്ചെത്തി. ഇദ്ദേഹം കുടുംബത്തോടൊപ്പം ദുബൈയിൽ തങ്ങി.
ദുബൈയിൽ നെക്സ്റ്റ് പവർ കമ്പനിയിൽ ജീവനക്കാരായ ഇരുവരും ജോലിയുടെ ഭാഗമായാണ് ജൂൺ ഒമ്പതിന് ഇറാനിലേക്ക് തിരിച്ചത്. ഒരാഴ്ച ഇറാനിൽ തങ്ങി ദുബൈയിലേക്കു തിരിച്ചുവരാനായിരുന്നു പദ്ധതി. ജൂൺ 16ന് തിരിച്ചുവരാനിരിക്കെ 13ന് ഇസ്രായേൽ, തെഹ്റാനിൽ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇറാനിൽ കുടുങ്ങിയത്. ഇറാൻ വിമാനയാത്രകൾ നിർത്തിയതോടെ തിരിച്ചുവരവ് അവതാളത്തിലായി.
തിങ്കളാഴ്ച ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ, തിരിച്ചുവരവിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോഴുള്ള സ്ഥലത്ത് തുടരാനാണ് ആവശ്യപ്പെട്ടത്. തെഹ്റാനിൽ മിസൈൽ വർഷം ആരംഭിച്ചതോടെ റോഡ് മാർഗമുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇന്ത്യൻ എംബസിയുടെ ഓഫിസിൽ പോകാനിരിക്കെ കേവലം 100 മീറ്റർ അകലെ വൻ സ്ഫോടനമുണ്ടായത് മരണം മുന്നിൽകണ്ട നിമിഷങ്ങളായിരുന്നുവെന്ന് ഇവർ പറയുന്നു. തൊട്ടടുത്തുതന്നെയുള്ള ഭൂഗർഭ മെട്രോയിൽ എത്തിയതോടെയാണ് ഇരുവരും സുരക്ഷിതരായത്.
പിന്നീട് മിക്ക ദിവസങ്ങളിലും തലക്കു മുകളിൽ ചീറിപ്പായുന്ന മിസൈലുകൾ തൊട്ടടുത്ത ഇടങ്ങളിൽ പതിക്കുന്നതിന്റെ ശബ്ദവും വെളിച്ചവുംകൊണ്ട് അന്തരീക്ഷം മുഖരിതമായി. തെഹ്റാനിൽ തുടരുന്നത് ജീവന് ഭീഷണിയാവുമെന്ന് ഉറപ്പായതോടെ ഇവിടെനിന്ന് കുടുംബസമേതം മറ്റൊരിടത്തേക്ക് മാറിപ്പോവുന്ന പ്രാദേശിക സുഹൃത്തിനൊപ്പം യസ്ദിലേക്ക് പുറപ്പെടുകയായിരുന്നു. യസ്ദ് പൈതൃക നഗരമായതുകൊണ്ടുതന്നെ നിലവിൽ ഇവിടം സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ദുബൈയിലേക്ക് ചെറിയ കപ്പൽ മുഖേന യാത്രതിരിക്കാൻ ഇറാനിലെ ഇവരുടെ സുഹൃത്ത് സൗകര്യമൊരുക്കി. അന്ന് രാത്രി യാത്രതിരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഷിപ് യാർഡിനടുത്തുള്ള റിഫൈനറിയിൽ ഇസ്രായേൽ ബോംബിടുകയും ഇസ്രായേലിന്റെ ബോംബർ വിമാനം ഇറാൻ റോക്കറ്റാക്രമണത്തിൽ തകർക്കുകയും ചെയ്തതോടെ യാത്ര മുടങ്ങി. പൊട്ടിത്തെറിയെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ആയുധധാരികളായ ഇറാനിയൻ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയതും ഹോട്ടൽമുറിയിലേക്കുള്ള തുടർയാത്രക്ക് വാഹന സൗകര്യമൊരുക്കിയതും നടുക്കത്തോടെയല്ലാതെ അഫ്സലിന് ഓർക്കാൻ കഴിയുന്നില്ല.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധർ ലങ്ക ഷിപ് യാർഡിൽനിന്ന് ദുബൈ തീരത്തേക്ക് ചെറിയ യാത്രാകപ്പലിൽ കയറിപ്പറ്റാനായി. കടൽക്ഷോഭം കാരണം ഒരു ദ്വീപിൽ കപ്പൽ അടുപ്പിച്ചെങ്കിലും വൈകുന്നേരം ഏഴോടെ ഷാർജയിൽ അടുത്തു. ഷാർജയിൽനിന്ന് കമ്പനി അധികൃതരും സുഹൃത്തുക്കളും ചേർന്ന് ദുബൈയിലെത്തിച്ചു. രാത്രി ദുബൈയിൽനിന്ന് ഫ്ലൈറ്റ് മുഖേന ചൊവ്വാഴ്ച പുലർച്ച കോഴിക്കോട് എയർപോർട്ടിൽ എത്തി.
ഒരാഴ്ചയോളം തീതിന്നു കഴിഞ്ഞ തങ്ങളോട് പ്രാർഥനാപൂർവം സന്ദേശങ്ങളയച്ചും വിവരങ്ങൾ അറിയിച്ചും ധൈര്യപ്പെടുത്തിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അഫ്സൽ നന്ദി അറിയിച്ചു. തങ്ങളുടെ സംരക്ഷണത്തിനായി സ്വന്തം കുടുംബത്തെ ബന്ധുവീടുകളിലേക്ക് ഒഴിപ്പിച്ച് താമസസൗകര്യമൊരുക്കിയ ഇറാനിയൻ കുടുംബത്തെയും അഫ്സൽ നന്ദിയോടെ സ്മരിക്കുന്നു. ഇന്ത്യൻ എംബസി അധികൃതർ, സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് കത്തിടപാടുകൾ നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.സി. വേണുഗോപാൽ എം.പി, അധികൃതരുമായി ബന്ധം നിലനിർത്തിയ മാധ്യമപ്രവർത്തകർ എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് അഫ്സൽ ‘മാധ്യമ’ത്തോട് പറഞ്ഞു.