അരിയകുണ്ടിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം
text_fieldsമാളിക്കുന്ന് അരിയകുണ്ടിലെ ആഫ്രിക്കൻ ഒച്ചുകൾ
അലനല്ലൂർ: മാളിക്കുന്ന് വാർഡിലെ അരിയകുണ്ടിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. കാപ്പി, തേയില, വാഴ, പച്ചക്കറികൾ, റബർ തൈകൾ തുടങ്ങിയവക്കെല്ലാം ഇവ ഭീഷണിയാണ്. മസ്തിഷ്കജ്വരം പോലുള്ള മാരക രോഗങ്ങൾ പരത്തുന്ന പരാന്നഭോജികളുടെ വാഹകരാണ് ഇവ. ഇവയുടെ സ്രവം ശരീരത്തിൽ പറ്റിപ്പിടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം. ഈർപ്പമുള്ള പ്രദേശങ്ങളിലെ മണ്ണിലാണ് ഇവ മുട്ടയിടാറുള്ളത്. വർഷത്തിൽ ഒരു ഒച്ച് 1200 മുട്ടകൾ ഇടുന്നു. മണ്ണ്, ചപ്പുചവറുകൾ, ഭിത്തികൾ ഇവക്കിടയിലാണ് പകൽ സമയത്ത് കഴിയാറുള്ളത്. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അരിയകുണ്ട് ദേവകി നിവാസിലെ എൻ.പി. കൃഷ്ണകുമാർ അലനല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
കഴിഞ്ഞ വർഷം ഭീമനാട് ഭാഗത്ത് ആഫ്രിക്കൻ ഒച്ചുകളെ കണ്ടത്തിയിരുന്നു. അന്ന് അലനല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഇവയെ പ്രതിരോധിക്കാൻ പ്രൊജക്ട് സമർപ്പിച്ചു. എന്നാൽ, അധികൃതർ ആവശ്യം തള്ളിയതോടെ കൃഷിവകുപ്പിന് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം നീക്കാൻ സാധിച്ചില്ല. ആരോഗ്യവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന വാദമാണ് കൃഷി വകുപ്പിനുള്ളത്.


