വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ ചാറ്റിങ്; യുവാവിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു
text_fieldsവട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള റിയാസലിയെ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സന്ദർശിക്കുന്നു
അലനല്ലൂർ: വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ പോസ്റ്റുകളിട്ടതിലെ വിരോധത്തിൽ എടത്തനാട്ടുകര ചളവയിൽ മാരായുധങ്ങളുമായി ഒരു സംഘം ആളുകൾ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചു.
എടത്തനാട്ടുകര ചളവയിലെ പാറക്കൽ റിയാസലിക്കാണ് (38) പരിക്കേറ്റത്. ഇയാളെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.20ന് ചളവ സെന്ററിലായിരുന്നു ആക്രമണം നടന്നത്. റിയാസലിയുടെ പരാതിയിൽ നാട്ടുകൽ പൊലീസ് ചളവ സ്വദേശികളായ രാഹുൽ, പ്രതീഷ്, രോഹിത്, ഷൈജു, അജീഷ്, അച്ചു എന്നിവരുടെയും കണ്ടാലറിയുന്ന അമ്പതോളം ആളുകളുടെയും പേരിൽ കേസെടുത്തിട്ടുണ്ട്.
ഉപ്പുകുളം പൊതു ഗ്രൂപ്പിലാണ് വിവാദമായ പോസ്റ്റിട്ടത്. നേരത്തേ എൽ.ഡി.എഫ് പ്രവർത്തകനായിരുന്ന റിയാസലി യു.ഡി.എഫിലേക്ക് പോയതിന്റെ വിരോധമുണ്ടന്ന് പറയപ്പെടുന്നു. റിയാസലിയെ ആക്രമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവമറിഞ്ഞയുടൻ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ എ, ജില്ല പഞ്ചായത്തംഗം റഷീദ് ആലിയൽ, യു.ഡി.എഫ് നേതാക്കൾ എന്നിവർ ആശുപത്രിയിലെത്തി റിയാസലിയെ സന്ദർശിച്ചിരുന്നു.


