നാടിന്റെ മതസൗഹാർദത്തിന് കൈത്താങ്ങേകി പാറോക്കോട് അബ്ദുല്ല
text_fieldsപുനർ നിർമിക്കുന്ന ചളവ ശ്രീ പുവ്വത്തിങ്കൽ ദുർഗാ ഭഗവതി ക്ഷേത്രം
അലനല്ലൂർ: മതസൗഹാർദ തനിമ നിലർത്തി പോരുന്നതിനിടക്ക് എടത്തനാട്ടുകരയിൽ ക്ഷേത്ര നിർമാണത്തിനുള്ള മുഴുവൻ ഓടുകളും സംഭാവന ചെയ്ത് പാറോക്കോട് അബ്ദുല്ല (കുഞ്ഞാൻ) നാടിന് അഭിമാനമായി.
ചളവ പുവ്വത്തിങ്കൽ ദുർഗാ ഭഗവതി ക്ഷേത്ര പുനർനിർമാണമാണ് വിപുലമായി നടക്കുന്നത്. 12 വർഷമായി തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ഞെരുക്കം ഉണ്ടായപ്പോൾ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അബ്ദുല്ലയെ സമീപിക്കുകയായിരിന്നു.
ഉടനെ മുഴുവൻ ഓടുകളും നൽകാമെന്ന് അറിയിച്ചു. ക്ഷേത്രത്തിന്റെ കരിങ്കൽ ശ്രീകോവിൽ, അയ്യപ്പ ശ്രീകോവിൽ, ഗണപതി ശ്രീകോവിൽ എന്നിവയുടെ നിർമാണം പൂർത്തീകരിച്ച് ചുറ്റമ്പല നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
അബ്ദുല്ല പാറോക്കോട്ടിൽ
അടുത്ത ജനുവരി, ഫെബ്രുവരി മാസത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടത്താനുള്ള സാമ്പത്തിക ചെലവുകൾ കണ്ടത്താനുള്ള ധനസമാഹരണ ശ്രമത്തിലാണ് കമ്മിറ്റി. ആചാര്യൻ രാജീവ് ജി. അഗസ്ത്യമലയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തന്ത്രി ശങ്കരനാരായണൻ പന്തലക്കോടിന്റെ കാർമികത്വത്തിലാണ് പ്രതിഷ്ഠ കർമങ്ങൾ നടക്കുക.
എടത്തനാട്ടുകര പെയിൻ ആൻഡ് പാലിയേറ്റിവിന് സ്ഥലവും കെട്ടിട നിർമാണത്തിനും ചാരിറ്റിയിലൂടെ നിരവധി വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, നിർധന രോഗികൾക്ക് നാമ്പത്തിക സഹായം എന്നിവക്കും നേതൃത്വം നൽകുന്ന കുഞ്ഞാൻ, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ചെയർമാനായി സേവനം ചെയ്യുന്നു. ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, കൃസ്ത്യൻ ദേവാലയങ്ങൾ എന്നിവ നിർമിക്കാൻ മതം നോക്കാതെ സാമ്പത്തികമായി സഹായിച്ചും സൗഹാർദ്ദം നിലനിർത്തിയുമാണ് പ്രദേശത്തുകാർ കഴിയുന്നത്.