മുണ്ടക്കുന്നിൽ കാട്ടാനക്കൂട്ടമിറങ്ങി
text_fieldsതിരുവിഴാംകുന്ന് കന്നുകാലി ഫാമിൽ തമ്പടിച്ച രണ്ട് ആന
അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. ചങ്കരംചാത്ത് ശ്രീനിവാസന്റെ തൊടിയിൽ കയറി വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. മൂന്നാം തവണയാണ് ഈ വളപ്പിൽ ആന ഇറങ്ങുന്നത്. തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ കാട്ടിൽനിന്നാണ് ആന ഇറങ്ങിയത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഫാമിൽനിന്ന് ആനകളെ ഓടിക്കാൻ അടിക്കാട് വെട്ടി തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ആനകളെ സർക്കാർ വനത്തിലേക്ക് വിരട്ടി ഓടിക്കുമെന്ന് വനപാലകർ കാപ്പുപറമ്പിലെ കൃഷിയിടം സന്ദർശിക്കുമ്പോൾ കർഷകരോട് പറഞ്ഞിരുന്നു. അത് നടന്നില്ല.
ചളവ ജനവാസ കേന്ദ്രത്തിൽ ആന ഇറങ്ങി എന്ന വ്യാജ സന്ദേശത്തിൽ മണ്ണാർക്കാട്ടുനിന്ന് ദ്രുതകർമ സേനാംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. പിന്നീടുളള അന്വേഷണത്തിൽ ആനയെ കണ്ടവരാരുമില്ല. രാത്രി ഒമ്പത് മുതൽ 11.30 വരെ സേനാംഗങ്ങൾ ചളവയിൽ ഉണ്ടായിരുന്നു.
ഒടുവിൽ ചളവയിൽ ആന ഇറങ്ങി എന്ന സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വ്യാജ സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികൾ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്.