ഓണക്കാലമല്ലേ... വിരിയാതിരിക്കാനാവുമോ?
text_fieldsവഴിയോരങ്ങളില്‍ പൂത്തുനില്ക്കുന്ന നാടന്‍പൂക്കള്‍
ആനക്കര: പൊന്നിന് ചിങ്ങമാസം വന്നാല്‍ പാടത്തും പറമ്പിലും ഇടവഴികളിലും തലയാട്ടിനിന്നിരുന്ന പൂക്കളുടെ വസന്തകാലം നമുക്കുണ്ടായിരുന്നു. കഷ്ട ദിനങ്ങളുടെ കടും കറ മായുന്ന പുതിയ വസന്തത്തിന്റെ സാന്ദ്ര ധ്വനികളാല്‍ പൂവേ പൊലി പൂവേ... പൊലി പൂവേ പൊലി പൂവേ... എന്ന പൂവിളികളുമായി ഗ്രാമം ഉണര്‍ന്നിരുന്നു. എന്നാല്‍, കാലം കടന്നുപോയതോടെ അവയെല്ലാം വിസ്മൃതിയാലാണ്ടെങ്കിലും ആ കാലത്തെ പാടെ തള്ളാതെ ചില പൂക്കള്‍ ഇപ്പോഴും വിടരുന്നുണ്ട്.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഗ്രാമങ്ങളിലെ തോട്ടുവരമ്പുകള്‍, റോഡുകള്‍, കുന്നുകള്‍, പുഴയോരം എന്നിവിടങ്ങളില്‍ തുമ്പപ്പൂക്കളുണ്ടായത്. കൂടാതെ സൂര്യകാന്തി, വാടാര്‍മല്ലി, ചെമ്പരത്തി, കോളാമ്പി, ചെമന്തി തുടങ്ങിയവയാണ് വിരിഞ്ഞുനില്‍ക്കുന്നത്. മുന്‍കാലത്ത് രാവിലെ പൂ കൂടകളുമായാണ് കുട്ടികള്‍ പൂപറിക്കാന്‍ പോകുക. തുടര്‍ന്ന് മുറ്റത്ത് മണ്ണ് കൊണ്ട് വട്ടത്തില്‍ കളമൊരുക്കി ചാണകം മെഴുകിയ ശേഷം പൂവിട്ടു തുടങ്ങും. അത്തം മുതല്‍ മുക്കുറ്റി നടുവില്‍ ചുറ്റും തുമ്പപ്പൂ മാത്രമാണ് ഇടുക. തുടര്‍ന്ന് മൂലം നാള് മുതല്‍ നാലു മൂലകളായി കളം തീര്‍ത്ത് വര്‍ണ്ണപൂക്കള്‍ ഉപയോഗിക്കും.
പണ്ട് കാലത്ത് നായര്‍ തറവാടുകളില്‍ കര്‍ക്കടകമാസത്തിലെ തിരുവോണ ദിവസം മുതല്‍ കളമെഴുകി മുക്കുറ്റിയിടുക പതിവായിരുന്നു. ഇപ്പോള്‍ അതില്ല. അത്തം മുതല്‍ തന്നെ ഈകാലത്ത് കളര്‍ പൂക്കളമിടുന്നുണ്ട്. ഇതിനുപുറമെ വരവ് പൂക്കള്‍ തേടുന്നവര്‍ക്കായി എല്ലായിടങ്ങളിലും വ്യാപകമായി പൂകൃഷിയും യഥേഷ്ടം ചെയ്യുന്നുണ്ട്. വിവിധ വര്‍ണത്തിലുളള ചെണ്ടമല്ലികളാണ് കൃഷി ചെയ്തിട്ടുളളത്.